പ്രണയാഭ്യര്‍ഥന സഹോദരന്റെ ഭാര്യ നിരസിച്ചു;  മുഖത്ത്  ശുചിമുറി കഴുകുന്ന ദ്രാവകം ഒഴിച്ച് യുവാവ്

മുംബൈ- പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ മരിച്ച ഭര്‍ത്താവിന്റെ സഹോദരന്‍ തനിക്കു നേര്‍ക്ക് ആക്രമണം നടത്തിയതായി യുവതിയുടെ പരാതി. തന്നെ പ്രണയിക്കണമെന്ന 45കാരന്റെ ആവശ്യം സഹോദരന്റെ ഭാര്യ നിരസിച്ചതിന്റെ പേരില്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ദേഹത്ത് ഇയാള്‍ ശുചിമുറി കഴുകുന്ന ലായനി ഒഴിച്ചെന്നാണ് കേസ്. മഹാരാഷ്ട്രയിലാണ് സംഭവം.
പ്രബുദ്ധ് കാംബ്ലേ എന്നയാളാണ് കേസിലെ പ്രതി. സഹോദരന്റെ ഭാര്യയായ ജ്യോതി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ്  റിപ്പോര്‍ട്ട്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകളാണ് ആക്രമണം നേരിട്ട മറ്റു രണ്ടു പേര്‍. മുംബൈ ഘട്‌കോപാര്‍ വെസ്റ്റിലെ പാഴ്‌സിവാഡി മേഖലയിലാണ് സംഭവം നടന്നത്. ഇവിടെ യുവതി ജോലി ചെയ്യുന്ന സ്വര്‍ണക്കടയിലെത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതിയുടെ സഹോദരന്റെ ഭാര്യയായ ജ്യോതി ഈ കടയിലാണ് ജോലി ചെയ്യുന്നത്. ഏതാനും വര്‍ഷം മുന്‍പായിരുന്നു ഇവരുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് തനിയെ താമസിച്ചു വരികയായിരുന്നുവെന്നും സോണ്‍ 7 ഡിസിപി പ്രശാന്ത് കദം വ്യക്തമാക്കി. പ്രതി നിലവില്‍ വിവാഹിതനാണെന്നും എന്നാല്‍ തന്നെ വിവാഹം ചെയ്യണമെന്ന് പ്രബുദ്ധ് യുവതിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജ്യോതിയ്ക്കു ജോലി നല്‍കിയതില്‍ സ്ഥാപനത്തിന്റെ ഉടമയായ എസ് പ്രമാണികിനോടും ഇയാള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ശുചിമുറി കഴുകുന്ന ഒരു കുപ്പി ലായനിയുമായി ഇയാള്‍ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ജ്യോതിയെ പുറത്തേയ്ക്ക് വിളിച്ചു. ജ്യോതി അടുത്തെത്തി ഇയാളുടെ നേര്‍ക്കു നോക്കിയതും ദ്രാവകം യുവതിയുടെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന കടയുടമയുടെയും ഭാര്യയുടെയും നേര്‍ക്കും ഇയാള്‍ ദ്രാവകം ഒഴിച്ചു. ശുചിമുറി കഴുകുന്ന ദ്രാവകത്തില്‍ ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയ്ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. കേസെടുത്ത ഘട്‌കോപാര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്. 
 

Latest News