കണ്ണൂര്‍-ദല്‍ഹി 'നിര്‍ഭയ' പീഡനക്കേസിനു സമാനമായ അക്രമത്തിനിരയായി മലയാളി ദമ്പതികള്‍. പഴനിയില്‍ തീര്‍ഥാടനത്തിനു പോയ നാല്‍പതുകാരിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരുക്കേല്‍പ്പിച്ചു. തടയാനെത്തിയ ഭര്‍ത്താവിനു മര്‍ദനമേറ്റു. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോള്‍, എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ സ്ത്രീ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പഴനിയിലെത്തിയ ശേഷം സന്ധ്യയോടെ സ്ത്രീയെ റോഡരികില്‍ നിര്‍ത്തി, ഭര്‍ത്താവ് എതിര്‍വശത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയപ്പോള്‍ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവന്‍ പീഡിപ്പിച്ചതായി ഭര്‍ത്താവ് പറയുന്നു. രക്ഷിക്കാന്‍ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ചു ലോഡ്ജ് ഉടമയും ഗുണ്ടകളും ചേര്‍ന്നു മര്‍ദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ല.
ജൂണ്‍ 19ന് ആണ് സംഭവം. പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനില്‍ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. തൊട്ടടുത്ത ലോഡ്ജിലേക്കാണ് സ്ത്രീയെ പിടിച്ചുകൊണ്ടുപോയത്. പിറ്റേന്നു രാവിലെ സ്ത്രീ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ദമ്പതികള്‍ സ്‌റ്റേഷനിലെത്തിയെങ്കിലും പോലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്കു മടങ്ങി. പേടി കാരണം പുറത്തുപറയാതെ വീട്ടില്‍ കഴിയുകയായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചെങ്കിലും പോലീസ് ഇതുവരെ മൊഴിയെടുത്തിട്ടില്ല.