VIDEO യുപിയില്‍ ദളിത് യുവാവിനെ ജാതി ചോദിച്ച് ആള്‍ക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ കാന്‍പൂര്‍ ദെഹാത് ജില്ലയില്‍ 20കാരനായ ദളിത് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ആളുകള്‍ നോക്കി നില്‍ക്കെ ഒരു സംഘം ആളുകള്‍ യുവാവിനെ മുടിപിടിച്ച് വലിച്ചും തൊഴിച്ചും ഇടിച്ചും വടി കൊണ്ട് അടിച്ചും ക്രൂരമായാണ് മര്‍ദിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിച്ചു. അക്ബര്‍പുരില്‍ രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. 

മര്‍ദനത്തിനിടെ അക്രമികള്‍ യുവാവിനോട് ജാതി ചോദിക്കുകയും ഒരു പ്രത്യേക സമുദായത്തിന്റെ പേര് പറഞ്ഞപ്പോള്‍ മര്‍ദനം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ യുവാവ് കരയുന്നുണ്ടെങ്കിലും അക്രമികള്‍ ഇതൊന്നും കാര്യമാക്കുന്നില്ല. മര്‍ദനമേറ്റ യുവാവ് പ്രതിരോധിക്കുന്നുമില്ല. മറ്റൊരു വിഡിയോയില്‍ യുവാവിനെ അര്‍ദ്ധനഗ്നനായാണ് കാണുന്നത്. അക്രമികള്‍ യുവാവിനെ ഷര്‍ട്ടില്‍ മാത്രം നിര്‍ത്തി ഒരു മരത്തില്‍ ചുറ്റി കൈകള്‍ മറ്റൊരാള്‍ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണ് ഈ വിഡിയോയിലുള്ളത്. മറ്റൊരു അക്രമി ഒരു മരവടി കൊണ്ട് യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കുത്തുന്നതും കാണാം. അക്രമികളില്‍ ഒരാളുടെ സഹോദരിയുമായി യുവാവ് സംസാരിച്ചതാണ് മര്‍ദനത്തിനു കാരണമെന്നും പറയപ്പെടുന്നു.

ക്രൂരമായി മര്‍ദനമേറ്റ യുവാവ് ഇപ്പോള്‍ കാന്‍പൂരിലെ ആശുപത്രിയിലാണ്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ നടപടി എടുത്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും കാന്‍പൂര്‍ ദെഹാത് അഡീഷനല്‍ എസ്പി ഗണശ്യാം ചൗരസ്യ പറഞ്ഞു.
 

Latest News