Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രി മുരളീധരന്റെ രാജി മോഡി ചോദിച്ചു വാങ്ങും

ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന കഴിഞ്ഞിട്ടും ട്വിസ്റ്റ് തുടരുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്ന വി മുരളീധരനില്‍ നിന്നും പ്രധാനമന്ത്രി രാജി വാങ്ങാനൊരുങ്ങുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഭരണതലത്തിലുള്ളതിനെക്കാള്‍ നൈപുണ്യം മുരളീധരന് സംഘടനാ തലത്തിലായിരിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം എന്നറിയുന്നു. മുരളീധരന്‍, ബിജെപി ദേശീയ ജനല്‍ സെക്രട്ടറി ആയേക്കുമെന്നും സൂചനകളുണ്ട്.
മന്ത്രിസഭാ പുനഃസംഘടന വേളയില്‍ മുരളീധരന്‍ രാജ്യത്തുണ്ടായിരുന്നില്ല. ഗ്വാട്ടിമാല, ജമൈക്ക, ബഹമാസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇക്കഴിഞ്ഞ ജൂലൈ് 3 നാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പുറപ്പെട്ടത്. ഈ സമയം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് പ്രോട്ടോകോള്‍ ലംഘനമാകുമെന്നതിനാലാണ് തിരിച്ചെത്തുന്നതു വരെ കാക്കുന്നത്. രാജി വച്ചെങ്കില്‍ മാത്രമേ മന്ത്രിസഭാ ലിസ്റ്റില്‍ നിന്നും ഒരാളെ ഒഴിവാക്കാനും സാധിക്കൂ.
മന്ത്രിസഭാ വിപുലീകരണത്തില്‍ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന വി മുരളീധരന് വകുപ്പ് മാറ്റവും ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. വിദേശകാര്യ സഹമന്ത്രിയായി മീനാക്ഷി ലേഖിയെ പ്രഖ്യാപിക്കുകയും ചെയ്തു. അതായത് മുരളീധരന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും മാറുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ മുരളീധരന്‍ രാജി വയ്ക്കുമെന്നാണ് സൂചനകള്‍.
പ്രമുഖരെ ഒഴിവാക്കിയും മറ്റു ചിലര്‍ക്ക് മന്ത്രാലയങ്ങള്‍ മാറ്റി നല്‍കിയുമായിരുന്നു കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന. മുരളീധരന് ചുമതല മാറ്റി നല്‍കുകയാണെങ്കില്‍ നേരത്തേ തന്നെ ആകാമായിരുന്നു. സ്വതന്ത്ര ചുമതലയോ, വകുപ്പ് മാറ്റമോ ഉണ്ടായാലും, നിലവില്‍ മന്ത്രിയായതിനാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. മന്ത്രിസഭയില്‍ നിന്നും മാറ്റി സംഘടനാ ചുമതലകളിലേക്ക് മുരളീധരനെ കൊണ്ടുവരാനാണ് ദേശീയ നേതൃത്വം തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നറിയുന്നു.
പ്രവാസികള്‍ ഒരുപാടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ സങ്കീര്‍ണമായ വിഷയങ്ങളും ഉണ്ട്. മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്, ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളികളുടെ ഒന്നടങ്കം മനം കവരാന്‍ സാധിച്ചിരുന്നു. ഈ അനുകൂല പരിതസ്ഥിതിയെ കൂടുതല്‍ ദൃഢമാക്കുന്നതിനായാണ് മുരളീധരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല തന്നെ നല്‍കി പ്രധാനമന്ത്രി അവരോധിച്ചത്. എന്നാല്‍, പദവി ഉപയോഗപ്പെടുത്തി ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വി മുരളീധരന് സാധിച്ചില്ലെന്ന വിലയിരുത്തല്‍ കേന്ദ്രസംസ്ഥാന നേതാക്കള്‍ക്കുണ്ട്.
ഒ രാജഗോപാല്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ മുരളീധരന് അത്രമേല്‍ സ്വീകാര്യത കേരള സമൂഹത്തില്‍ നിന്നും ലഭിച്ചില്ലെന്നാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍. കോവിഡ് കാലഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതും വി മുരളീധരന്റെ സ്വീകാര്യത നഷ്ടപ്പെടുത്തി. കേന്ദ്രമന്ത്രിയെന്ന നിലയില്‍, സര്‍ക്കാര്‍ പദ്ധതികള്‍ വിവരിക്കാനോ വേണ്ട പ്രചാരണം കൊടുക്കാനോ മുരളിക്ക് സാധിച്ചിരുന്നില്ല.
കൊറോണ വ്യാപന വേളയില്‍ ക്രിയാത്മക പ്രതിപക്ഷമാകേണ്ട ബിജെപിക്ക് പക്ഷെ, മുരളീധരന്റെ പ്രസ്താവനകളിലൂടെ നാണക്കേടുണ്ടായി. പിണറായി മുരളീധരന്‍ അച്ചുതണ്ടില്‍ കേരളാ രാഷ്ട്രീയം കറങ്ങണമെന്ന നിലപാടിലായിരുന്നു മുരളീധരന്‍ എത്തിനിന്നത്. പ്രാദേശിക വാദമുയര്‍ത്തി പിടിച്ചു കയറാന്‍, മഹാമാരി സമയത്തെ മുരളീധരന്റെ നിരന്തര കുറ്റപ്പെടുത്തലുകള്‍ പിണറായി വിജയന് തുണയായി. ഇതിലും കേന്ദ്രനേതൃത്വത്തിന് അമര്‍ഷമുണ്ട്.
മികച്ച, പാര്‍ട്ടി സംഘാടകന്‍ എന്ന നിലയില്‍ മുരളീധരന്റെ സേവനം പ്രശംസനീയമാണ്. കേരളത്തിലെ ബിജെപിക്ക് ശക്തമായ അടിത്തറ പാകിയത് മുരളീധരനാണ്. ഈ കഴിവ് പ്രയോജനപ്പെടുത്താനാകും കേന്ദ്രത്തിന്റെയും ശ്രമം. മുരളീധരനെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തുമെന്ന സൂചനകളുടെ അടിസ്ഥാനവും ഇതാണ്.


 

Latest News