റിയാദ്- ബിൽഡിംഗ് നിർമാണ മേഖലയിൽ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ ഈജിപ്ഷ്യനെയും ഇതിനു കൂട്ടുനിന്ന സൗദി പൗരനെയും അബഹാ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഖമീസ് മുഷൈത്തിൽ ടൈൽസും സെറാമിക്‌സും വിൽക്കുന്ന റീട്ടെയിൽ സ്ഥാപനം നടത്താൻ ഈജിപ്തുകാരന് സ്വദേശി ഒത്താശ ചെയ്തതായി മന്ത്രാലയ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഒരു പ്രദേശവാസി രഹസ്യവിവരം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രാലയ സംഘം റെയ്ഡ് നടത്തിയത്.
പ്രതികളിൽനിന്ന് 100,000 റിയാൽ പിഴ ഈടാക്കാൻ കോടതി ഉത്തരവിട്ടു. സ്വദേശി രണ്ടര മാസവും വിദേശി നാല് മാസവും ജയിൽവാസം അനുഭവിക്കണമെന്നും വിധിയിലുണ്ട്. കൂടാതെ, ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി നിർദേശിച്ചു.
ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. ജയിൽശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്ഷ്യനെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി വിധിച്ചു. സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും വിധിയുണ്ട്.
ബിനാമി ബിസിനസ് നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം പദവി ശരിയാക്കാൻ ശ്രമിക്കണമെന്ന് വാണിജ്യ മന്ത്രാലയം ഓർമിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 25 ന് ആണ് പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടനുബന്ധിച്ച് നിയമ ലംഘകർക്ക് പദവി ശരിയാക്കാൻ അനുവദിച്ച 180 ദിവസത്തെ സാവകാശം ഓഗസ്റ്റ് 23 ന് അവസാനിക്കും.
പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവർക്കു മുന്നിൽ കവാടങ്ങൾ തുറന്നിട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ഒരു കെണിയല്ല. പ്ലാറ്റ്‌ഫോമിൽ നൽകുന്ന വിവരങ്ങളുടെ സ്വകാര്യതയും രഹസ്യ സ്വഭാവവും ഉറപ്പുവരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രീമിയം ഇഖാമയോ വിദേശ നിക്ഷേപ ലൈസൻസോ നേടിയ ശേഷമല്ലാതെ വിദേശികൾക്ക് രാജ്യത്ത് ബിസിനസ് മേഖലയിൽ നിയമാനുസൃതം പ്രവർത്തിക്കാൻ കഴിയില്ലെന്നും വാണിജ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.