Sorry, you need to enable JavaScript to visit this website.

 കോവിഡ് കാലത്ത് വിശക്കുന്നവന്‍ സ്വര്‍ണ്ണ കടത്തിനെ  കുറിച്ച് ഗവേഷണം നടത്തില്ല- കെ മുരളീധരന്‍

കോഴിക്കോട്- കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും ഘടനയും മാറണം. മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കരുത്. ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തില്‍ ശത്രുക്കള്‍ സി പി എമ്മും ബിജെപിയുമാണെന്നും മുരളീധരന്‍ പറഞ്ഞു. 2001 ന് ശേഷം കോണ്‍ഗ്രസ് കക്ഷി നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. കോണ്‍ഗ്രസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്ന പ്രതിജ്ഞയാണ് കരുണാകരന്റെ അനുസ്മരണ വേളയില്‍ എടുക്കേണ്ടത്.
എന്തു കൊണ്ട് തോറ്റു എന്നതല്ല, എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണം. കോവിഡ് കാലത്ത് വിശക്കുന്നവന്‍ സ്വര്‍ണ്ണ കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ല. ഭക്ഷണം നല്‍കുന്നവനൊപ്പമേ ജനം നില്‍ക്കൂ. ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നില്‍ക്കും.
ചില വ്യക്തികള്‍ പാര്‍ട്ടി വിടുമ്പോള്‍ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണം. മുഖ്യമന്ത്രി ഓരോ സമുദായ നേതാക്കളെയും കാണാന്‍ പ്രത്യേക ടീമിനെ വെച്ചു. ഇവര്‍ നിരന്തരം സമുദായ നേതാക്കളെ കണ്ടു. അത് ഇടതുമുന്നിക്ക് വലിയ നേട്ടം ഉണ്ടാക്കി. എന്‍ എസ് എസ് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം ആഗ്രഹിച്ചത്. മറ്റെല്ലാ സമുദായങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു.
കേരളത്തില്‍ സിപിഎം ശത്രുവാകുന്നത് അവര്‍ കേരളത്തില്‍ സ്വീകരിക്കുന്ന ശൈലി കേന്ദ്രത്തില്‍ ബിജെപിയുടെ കാര്‍ബണ്‍ പതിപ്പാണ് എന്നതിനാലാണ്. കേന്ദ്രത്തില്‍ ബിജെപി സ്വീകരിക്കുന്ന ശൈലിയാണ് കേരളത്തില്‍ സി പി എമ്മിന്റേത്. തെരഞ്ഞെടുപ്പില്‍ ഒമ്പതിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് വന്നത് നിസാരമായി തള്ളരുത്. കരുണാകരന്‍ മരിച്ച് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും കേരളത്തില്‍ ഉചിതമായ ഒരു സ്മാരകം പണിയാന്‍ സാധിച്ചില്ലെന്നത് ദുഖകരമാണ് - മുരളീധരന്‍ പറഞ്ഞു.
 

Latest News