ബംഗളൂരു- അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ 24 മണിക്കൂറിനകം യു.പി പോലീസിന് മുന്നിൽ ഹാജരാകാമെന്ന് ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരി. ഗാസിയാബാദിലെ ലോണിയിൽ മുസ്ലിം വയോധികനെ മർദ്ദിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മനീഷിന് വേണ്ടി ഹാജരായ സി.വി നാഗേഷാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. താൻ ട്വിറ്ററിന്റെ ജീവനക്കാരൻ മാത്രമാണെന്നും കമ്പനിയുടെ പ്രതിനിധിയായി പോലീസിന് തന്നെ ഉൾപ്പെടുത്താനാകില്ലെന്നും അദ്ദേഹം വാദിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾ പ്രകാരം ഇന്ത്യയിൽ പരാതി പരിഹാര ഉദ്യോഗസ്ഥൻ അടക്കമുള്ള നിയമനങ്ങൾ ഉടൻ നടത്തണമെന്ന് ട്വിറ്ററിനോട് ദൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ ട്വിറ്ററിന് ആവശ്യമുള്ള സമയം എടുത്ത് നിയമനങ്ങൾ നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും കോടതി താക്കീത് നൽകി. പുതിയ ഐടി ചട്ടം അനുസരിച്ച് റെസിഡന്റെ ഗ്രീവൻസ് ഓഫീസറെ എപ്പോൾ നിയമിക്കും എന്നു വ്യക്തമാക്കാൻ ട്വിറ്ററിന് രണ്ടു ദിവസം കൂടി കോടതി സമയം അനുവദിച്ചു.
സർക്കാരിന്റെ പുതിയ ഐടി ചട്ടം അനുസരിച്ച്് ട്വിറ്റർ നിയമനങ്ങൾ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും രാജ്യത്ത് നടപ്പാക്കാത്തതിനെതിരേയും അഭിഭാഷകനായ അമിത് ആചാര്യ നൽകിയ ഹർജിയിൽ വാദം കേൾക്കവേ ആണ് ജസ്റ്റീസ് രേഖ പള്ളി അധ്യക്ഷയായ ബെഞ്ച് ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ചത്. വിചാരണയുടെ അവസാന ദിവസമായ ഇന്നലെ നിലവിൽ ഇന്ത്യയിലെ ഐടി ചട്ടങ്ങൾക്ക് വഴങ്ങിയല്ല ട്വിറ്റർ പ്രവർത്തിക്കുന്നതെന്ന് ട്വിറ്ററിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. നിലവിൽ റസിഡന്റ് ഗ്രീവൻസ് ഓഫീസറില്ല. ഒരാളെ ഇടക്കാലത്തേക്ക് നിയമിച്ചു എങ്കിലും പിന്നീട് നീക്കം ചെയ്തു. ഒരാൾ രാജി വെച്ചെങ്കിൽ അതിന് പിന്നാലെ മറ്റൊരാളെ നിയമിക്കാതിരുന്നതെന്താണെന്ന് കോടതി ചോദ്യം ചെയ്തു. ട്വിറ്റർ കോടതിക്കു മുന്നിൽ മോശം പ്രതിച്ഛായ ആണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഇന്ത്യയിൽ നിയമവിധേയമായി നിയമനങ്ങൾ നടത്താൻ ട്വിറ്ററിന് എത്ര സമയം വേണമെങ്കിലും എടുക്കാം എന്നാണ് വിചാരമെങ്കിൽ അതനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് രേഖ പള്ളി വ്യക്തമാക്കി.
സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായ ട്വിറ്ററിൽ നിന്നു വിവരങ്ങൾ അറിഞ്ഞു വരാൻ കൂടുതൽ സമയം വേണമെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ കേസ് വീണ്ടും എട്ടാം തീയതി പരിഗണിക്കുന്നതിനായി മാറ്റി. കൃത്യമായ വിവരങ്ങളുമായി വന്നില്ലെങ്കിൽ ട്വിറ്റർ കൂടുതൽ കുഴപ്പങ്ങളിൽ അകപ്പെടുമെന്ന മുന്നറിയിപ്പും കോടതി നൽകി.