റിയാദ് - സിനിമാ മേഖലയിൽ ചില തൊഴിലുകളെ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ ആകെ ജീവനക്കാരുടെ 15 ശതമാനം കവിയാൻ പാടില്ല. സിനിമാ മേഖലയിൽ തിയേറ്ററുകളിലെ സൂപ്പർവൈസറി ജോലികൾ, ടിക്കറ്റ് വിൽപന, ചില്ലറ വിൽപന, ഭക്ഷ്യവസ്തുക്കളുടെ വിൽപന അടക്കം സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്ന തൊഴിലുകളിൽ 100 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. ഈ മേഖലയിൽ 3,000 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
ഒക്‌ടോബർ ഒന്നു മുതലാണ് സിനിമാ മേഖലയിൽ സൗദിവൽക്കരണം പാലിക്കേണ്ടത്. പ്രൊജക്ടർ ഓപ്പറേറ്റർ, സൗണ്ട് സിസ്റ്റം ഓപ്പറേറ്റർ, സിനിമാ പ്രദർശന ടെക്‌നീഷൻ, ചീഫ് ഷെഫ്, അസിസ്റ്റന്റ് ഷെഫ്, ജനറൽ ഷെഫ്, അസിസ്റ്റന്റ് ജനറൽ ഷെഫ്, സപ്ലയർ, സാദാ തൊഴിലാളി എന്നീ തൊഴിലുകളെ നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഒരു വർഷത്തിനു ശേഷം നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ സാങ്കേതിക തൊഴിലുകളിൽ 50 ശതമാനം സൗദിവൽക്കരണം പാലിക്കൽ നിർബന്ധമാണ്.
കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ മൊത്തത്തിൽ 70 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. എന്നാൽ ജനറൽ മാനേജർ, ഗവൺമെന്റ് റിലേഷൻസ് ഓഫീസർ, ട്രാൻസ്‌ലേറ്റർ, കസ്റ്റംസ് ക്ലിയറൻസ് ഉദ്യോഗസ്ഥൻ, കസ്റ്റംസ് ക്ലിയറൻസ് ബ്രോക്കർ എന്നിവ അടക്കം ഈ മേഖലയിലെ ചില തൊഴിലുകൾ 100 ശതമാനം സൗദിവൽക്കരിക്കണം. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ രണ്ടായിരത്തിലേറെ തൊഴിലുകൾ സൗദിവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. മേഖലയിലെ മിനിമം വേതനം 5,000 റിയാലായി നിശ്ചയിച്ചു. 2020 ഡിസംബർ 30 മുതലാണ് കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കുക. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പ്രൊഫഷൻ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം, പുതിയ വിസകൾ അനുവദിക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ എന്നീ സേവനങ്ങൾ വിലക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.