Sorry, you need to enable JavaScript to visit this website.

റാപിഡ് പി.സി.ആർ കേന്ദ്രം അനുഗ്രഹമായി; യു.എ.ഇയിലേയ്ക്ക് തിങ്കളാഴ്ച പറന്നത് 146 പേർ

 നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച റാപ്പിഡ് -പി.സി.ആർ പരിശോധനാകേന്ദ്രം ഗൾഫിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് അനുഗ്രഹമായി. അതിവേഗ കോവിഡ് പരിശോധന സാധ്യമായതോടെ തിങ്കളാഴ്ച 146 പേരാണ് യു.എ.ഇയിലേയ്ക്ക് പറന്നത്.
 കോവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ട്. കേന്ദ്രസർക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണ് നിലവിൽ പരിമിതമായ തോതിൽ വിദേശയാത്ര സാധ്യമാവുന്നത്. ഇതിനിടയിൽ, ജൂൺ 19 ന് ദുബായ് സുപ്രീം അതോററ്റി ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രവാസികൾക്ക് അനുഗ്രഹമായി. യാത്രപുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് യു.എ.ഇയിലേയ്ക്ക് യാത്രചെയ്യാമെന്നായിരുന്നു നിർദേശം. ഇത് വന്നതോടെ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിന്റെ ഇടപെടലിൽ കൊച്ചി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനകേന്ദ്രം തുടങ്ങാനുള്ള ശ്രമമാരംഭിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28 ന് സിയാലിൽ സ്ഥാപിക്കാനായി.

തിങ്കളാഴ്ച രാവിലെ 8.15 ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ 146 പേരാണ് യു.എ.ഇയിലേയ്ക്ക് മടങ്ങിപ്പോയത്.
 സിയാൽ മൂന്നാം ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള റാപിഡ് പി.സി.ആർ കേന്ദ്രത്തിൽ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.

Latest News