Sorry, you need to enable JavaScript to visit this website.

കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം:  രേഷ്മയെ ജയിലില്‍ തന്നെ ചോദ്യംചെയ്യാന്‍ നീക്കം

ചാത്തന്നൂര്‍ (കൊല്ലം)-കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ കസ്റ്റഡിയില്‍ കിട്ടാന്‍ വൈകും. അതിനാല്‍ രേഷ്മയെ ജയിലില്‍ത്തന്നെ ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.
കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന സംഭവത്തില്‍ ഡി.എന്‍.എ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 22നാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനയില്‍ പോസീറ്റീവായതോടെ ഓണ്‍ലൈനായി മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെ, റിമാന്‍ഡ് നീട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
കോവിഡ് നെഗറ്റീവാകുന്നതുവരെയുള്ള 10 ദിവസവും റിവേഴ്‌സ് ക്വാറന്റീനായി ഏഴുദിവസവും ഉള്‍പ്പെടെ 17 ദിവസത്തിനുശേഷമേ കസ്റ്റഡിയില്‍ വാങ്ങാനാകൂ. 17 ദിവസം കഴിയുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കുമെന്നാണ് സൂചന.
വ്യാജ ഐ.ഡി.ഉണ്ടാക്കി രേഷ്മയുടെ 'കാമുകനായി' ചാറ്റ് ചെയ്തിരുന്നത് ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത, രേഷ്മയുടെ ബന്ധുക്കള്‍കൂടിയായ ആര്യയും ഗ്രീഷ്മയും ആയിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചാത്തന്നൂര്‍ അസി. പോലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് എ.സി.പി. കഴിഞ്ഞദിവസം അന്വേഷണ നേതൃത്വത്തില്‍നിന്ന് മാറി. പാരിപ്പള്ളി എസ്.എച്ച്.ഒ. ടി.സതികുമാറിനും സ്ഥലംമാറ്റമായെങ്കിലും കേസന്വേഷണം പൂര്‍ത്തിയാകുംവരെ തുടരാന്‍ നിര്‍ദേശം ലഭിച്ചതായി അറിയുന്നു.
 

Latest News