കുമളി- മരിച്ചെന്ന് വിധിയെഴുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രി അധികൃതർ കൊടുത്ത വിട്ട ചോരക്കുഞ്ഞിന് ജീവൻ. സംസ്‌കരിക്കാൻ ഒരുക്കം നടക്കുന്നതിനിടെയാണ് ജീവന്റെ തുടിപ്പ് ശ്രദ്ധയിൽ പെട്ടത്. മാസം തികയാതെ പ്രസവിച്ച പെൺകുഞ്ഞിനെയാണ് ആശുപത്രിയിൽ നിന്ന് കൊടുത്തുവിട്ടത്. കുഞ്ഞിൽ ജീവന്റെ തുടിപ്പ് കണ്ട് കുടുംബക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തേനി മെഡിക്കൽ കോളെജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞിപ്പോൾ.
തമിഴ്‌നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. 700 ഗ്രാം മാത്രമായിരുന്നു ജനിക്കുമ്പോൾ കുഞ്ഞിന്റെ തൂക്കം. ആറാം മാസത്തിലായിരുന്നു പ്രസവം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചതായി അറിയിച്ചു. മൂടിയ ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്ക് കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റിൽ നിന്നെടുത്ത് സംസ്‌കാര ശുശ്രൂഷക്ക് ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കൈകൾ ചലിച്ചത്.