സൗദി മുന്‍പ്രവാസിയായ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചു

ഇരിങ്ങാലക്കുട- സാമൂഹിക പ്രവര്‍ത്തകനും സിറാജ് പത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകനും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബ് അംഗവുമായിരുന്ന കടലായി സലിം മൗലവി  (46) കോവിഡ് ബാധിച്ച് മരിച്ചു.

പരേതരായ കടലായി തരുപീടികയില്‍ കുഞ്ഞുമോന്റെയും ബീവിയുടെയും മകനാണ് . ജൂണ്‍ 18 നാണ് സലീമിന്റെ മാതാവ് ബീവി മരിച്ചത്. 

15 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. പി.ഡി.പി.യുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പി.ഡി.പി.യുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. ചോക്കന, ചാമക്കാല, കടലായി എന്നിവിടങ്ങളില്‍ മദ്രസ അധ്യാപകനായിരുന്നു.

സൗദിയില്‍ 11 വര്‍ഷം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. കടലായി ജുമാമസ്ജിദ് പ്രസിഡന്റ്, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, കേരള മഹല്ല് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌. ജൂണ്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച സലീം മൗലവി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പത്ത് ദിവസം കഴിഞ്ഞു നടത്തിയ പരിശോധനയിലും കോവിഡ് പോസിറ്റീവ് ആയി. പ്രമേഹ രോഗവും വൃക്കകള്‍ പ്രവര്‍ത്തിക്കാത്തതിനാലും ചികിത്സയിലായിരുന്നു. ഡയാലിസിസ് നടത്തി വരുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ഞായറാഴ്ച രാവിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: റസിയ, മക്കള്‍: മുഹമ്മദ്‌ സഫ് വാന്‍, ഷിഫാനത്ത്. സഹോദരങ്ങള്‍: കടലായി അഷറഫ് മൗലവി, റംല, സുലേഖ. 

Latest News