Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ കോള്‍ പ്ലാന്‍ ചെയ്ത് വിളിപ്പിച്ചതെന്ന് മുകേഷ്; കുട്ടികളെ ഉപയോഗിച്ച് പീഡിപ്പിക്കുന്നു

കൊല്ലം- പത്താം ക്ലാസ് വിദ്യാര്‍ഥിയോട് ഫോണിലൂടെ കയര്‍ത്തുസംസാരിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി കൊല്ലം എംഎല്‍എ മുകേഷ്.

ആരോ പ്ലാന്‍ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോണ്‍ വന്നതെന്നും തന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് ഫേസ് ബുക്ക് വിഡിയോയില്‍ പറഞ്ഞു. പക്ഷെ ഇന്ന് വരെ അവര്‍ക്ക് വിജയിക്കാന്‍ പറ്റിയിട്ടില്ല. വരുന്ന എല്ലാ കോളുകളും എടുക്കുന്നയാളാണ് താന്‍, എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നയാളാണ്.

വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോണ്‍ വന്നതും. ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നേയും ആറോളം തവണ കോള്‍ വന്നു. ആറാമത്തെ തവണ സൂം മീറ്റിങ് കട്ടായിപ്പോയി. അപ്പോഴാണ് കോള്‍ എടുത്ത് സംസാരിച്ചത്. അവിടുത്തെ എംഎല്‍എയോട് പറയാനാണ് ഞാനാവശ്യപ്പെട്ടത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞത്. ഫ്രണ്ട് തന്ന നമ്പറാണെന്നാണ് ആ കുട്ടി പറഞ്ഞത്. എന്നാല്‍ അത് ശരിക്കും ഫ്രണ്ടല്ല, ശത്രുവാണ്. 

എന്നെ ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹറാസ് ചെയ്യുകയാണ്. ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നു. എന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനായ ഒരാളായിരുന്നുവെങ്കില്‍ എന്തിന് ആ കോള്‍ റെക്കോര്‍ഡ് ചെയ്യണം? ആറ് തവണ എന്തിന് വിളിച്ചു? ആറാമത്തെ തവണ സംസാരിച്ചത് മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. അതിന് മുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുന്‍പും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. 

തന്റെ ഓഫീസിലാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് വിളിക്കുക, ബാങ്കിലേക്ക് വിളിക്കുക തുടങ്ങിയ സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ താന്‍ ഇതിന്റെ പേരില്‍ പരാതി കൊടുത്തിട്ടുണ്ട്. 

കുട്ടികളോട് പെരുമാറേണ്ടതെങ്ങനെയെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കുട്ടികളോട് ഏറ്റവും നന്നായി പെരുമാറുന്ന ആളാണ് താന്‍. എനിക്കും മക്കളുണ്ട്. ചൂരല്‍വെച്ച് അടിക്കണമെന്ന് പറഞ്ഞത് സ്‌നേഹശാസനയായാണ്. സ്വന്തം അച്ഛന്റേയോ അച്ഛന്റെ ചേട്ടന്റെയോ പ്രായമുള്ള ആളാണ് താന്‍. 

രാഷ്ട്രീയമുള്ള സംഭവമാണിത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും മുന്നില്‍ കൊണ്ടുവരും. സൈബര്‍ സെല്ലിലും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കും. ഫോണ്‍ വിളിച്ച മോനോട് പറയാനുള്ളത് ഇത്തരം ആളുകള്‍ പറയുന്നത് കേള്‍ക്കരുതെന്നാണ്. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു. 

സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് കൊല്ലം എംഎല്‍എ മുകേഷ് കയര്‍ത്ത് സംസാരിക്കുന്നു എന്ന പേരില്‍ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്യാവശ്യ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍.

കൂട്ടുകാരന്‍ നമ്പര്‍ തന്നപ്പോള്‍ വിളിച്ചതാണെന്ന് കുട്ടി എംഎല്‍എയോട് പറയുന്നുണ്ട്. എന്നാല്‍ സ്വന്തം മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറെ എവിടെയോ ഉള്ള എംഎല്‍എയുടെ നമ്പര്‍ തന്ന  കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി. അത്യാവശ്യം കാര്യം പറയാന്‍ വിളിച്ചതാണെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും എന്തിനാണ് ആറു തവണ വിളിച്ചതെന്നും പാലക്കാട്ട് നിന്ന് കൊല്ലം എംഎല്‍എയെ വിളിക്കേണ്ട കാര്യമുണ്ടോ എന്നും മുകേഷ് ചോദിക്കുന്നതായി ഓഡിയോയിലുണ്ട്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് സത്യാവസ്ഥ വിശദീകരിച്ച് മുകേഷ് രംഗത്തെത്തിയത്. 

Latest News