ചെറിയൊരു നോട്ടപ്പിശക്, ഹര്‍ഷദിന് നല്‌കേണ്ടി വന്നത് സ്വന്തം ജീവന്‍

തിരുവനന്തപുരം- മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് അനിമല്‍ കീപ്പര്‍ കാട്ടാക്കട സ്വദേശി എ.ഹര്‍ഷാദ് (45) മരിച്ചത് രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതില്‍ അടയ്ക്കാതെ വൃത്തിയാക്കിയതാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കു ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  
സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. 3 പേജുള്ള റിപ്പോര്‍ട്ട് മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

രണ്ടു കൂടുകളാണു രാജവെമ്പാലയെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്. ഒന്നു വലുതും മറ്റേതു ചെറുതും. മൃഗശാലയിലെത്തുന്ന ആളുകള്‍ കാണുന്നതു വലിയ കൂടാണ്. ചെറിയകൂട് ഇതിനു പിന്നിലാണ്. ഒരു കൂട്ടില്‍നിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഇരുകൂടുകളെയും വേര്‍തിരിക്കുന്ന വാതില്‍ ലോക്ക് ചെയ്‌തെന്നു ഉറപ്പാക്കണം. വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ച് അപകടം ഉണ്ടാകാതിരിക്കാനാണിത്. ഉച്ചയ്ക്ക് 12.15ന് ഹര്‍ഷാദ് വലിയ കൂട്ടിലേക്കു ക്ലീനിംഗിനായി കയറുമ്പോള്‍ അതിനുള്ളില്‍ പാമ്പില്ലെന്നു ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിംഗ് നടത്തിയത്. ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ ഹര്‍ഷാദ് പിടയ്ക്കുകയായിരുന്നു. കൈയുടെ തൊട്ടുതാഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതില്‍ അടച്ചിരുന്നില്ല. വലിയ കൂടിലേക്കു പാമ്പിനെ മാറ്റി വാതില്‍ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടില്‍ കയ്യിട്ടതാണ് അപകട കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News