Sorry, you need to enable JavaScript to visit this website.

കൊച്ചി വിമാനത്താവളത്തിലെ വെള്ളപ്പൊക്കം തടയാൻ ഓപറേഷൻ പ്രവാഹുമായി സിയാൽ

നെടുമ്പാശേരി- തീവ്രമഴക്കാലവും അതുവഴിയുണ്ടാകുന്ന വെള്ളപ്പൊക്കവും നേരിടുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സംയോജിത വെള്ളപ്പൊക്ക നിവാരണ പദ്ധതി 'ഓപറേഷൻ പ്രവാഹ്' നടപ്പിലാക്കുന്നു. കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡി (സിയാൽ) ന്റെ നിലവിലെ പദ്ധതികളെ, ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഓപറേഷൻ പ്രവാഹ് നടപ്പിലാക്കുന്നതെന്ന് ഇതുസംബന്ധിച്ച അവലോകന യോഗത്തിന് ശേഷം സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഓപറേഷൻ പ്രവാഹിന്റെ ഒന്നാംഘട്ടം ജൂലായ് 31 ന് പൂർത്തിയാകും.


പ്രതിവർഷം ഒരുകോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിയാൽ 130 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളത്തിന്റെ പരിസരമേഖലയിൽ 26 ഇടങ്ങളിലാണ് സിയാൽ പദ്ധതികൾ നടത്തുന്നത്. പെരിയാറിൽനിന്ന് ചെങ്ങൽതോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാൻ പണികഴിപ്പിച്ച ഡൈവേർഷൻ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ്, വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഡൈവേർഷൻ കനാൽ പുനരുദ്ധരിക്കുന്നത്. 


ഓഗസ്റ്റിന് മുമ്പ് വെള്ളപ്പൊക്ക നിവാരണപദ്ധതി പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ജില്ലാ കലക്ടർ കൂടിയായ മാനേജിംഗ് ഡയറക്ടർ പ്രത്യേക അവലോകന യോഗം വിളിച്ചുചേർത്തു. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചെയ്യുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതികളുമായി സംയോജിപ്പിച്ച് സിയാലിന്റെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി. 'ഓപറേഷൻ പ്രവാഹ്' എന്ന പേരിലാവും ഈ സംയോജിത വെള്ളപ്പൊക്ക പദ്ധതി നടപ്പിലാക്കുക. ഒന്നാംഘട്ടം ഈ മാസംതന്നെ പൂർത്തിയാക്കും. 


റൺവെയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുകൊണ്ടുള്ള പമ്പിംഗ് സംവിധാനവും പ്രവർത്തന സജ്ജമായിട്ടുണ്ട്. സാധാരണ മഴക്കാലത്ത് പെയ്ത്ത് വെള്ളം വിമാനത്താവള പരിസരമേഖലകളിൽ നിന്ന് ചെങ്ങൽതോടുവഴി പെരിയാറിലേയ്ക്ക് ഒഴുകുന്നവിധമാണ് ഇവിടുത്തെ ഭൗമഘടന. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഒഴുക്ക് തിരിച്ചാകുന്നു. വിമാനത്താവളം വരുന്നതിന് മുമ്പും ഇതുതന്നെയാണ് സ്ഥിതി. എന്നാൽ അതിതീവ്രമഴ പെയ്യുന്നതോടെ പെരിയാറിൽ നിന്ന് തിരിച്ചൊഴുകുന്ന വെള്ളത്തെ ഈ പ്രദേശങ്ങൾക്ക് ഉൾക്കൊള്ളാനാവില്ല. 


വെള്ളപ്പൊക്കമാവും ഫലം. ഇതൊഴിവാക്കാനാണ് സിയാൽ, വിമാനത്താവളത്തിന്റെ തെക്കുവശത്തുകൂടി ഡൈവേർഷൻ കനാൽ പണികഴിപ്പിച്ചത്. മുൻവർഷങ്ങളിൽ പെയ്ത അതിതീവ്രമഴയുടെ സാഹചര്യം നേരിടാൻ ഈ പുനരുദ്ധാരണ പ്രവൃത്തികൾക്ക് കഴിയും. അതിലും ശക്തമായ ജലപ്രവാഹമുണ്ടായാൽ നേരിടാനാണ് ഓപറേഷൻ പ്രവാഹിന്റെ രണ്ടാം ഘട്ടം നിശ്ചയിച്ചിട്ടുള്ളത്. ഓപറേഷൻ പ്രവാഹിന്റെ രണ്ടാംഘട്ടത്തിൽ, ചെങ്ങൽതോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 20.40 കോടി രൂപ ചെലവുവരും. ഓപറേഷൻ പ്രവാഹ് ഒന്നാം ഘട്ടം, നിശ്ചിതസമയത്ത് തന്നെ പൂർത്തിയാക്കത്തക്കവിധം പ്രവർത്തനശേഷിയുയർത്താൻ സിയാൽ എൻജിനീയറിംഗ് വിഭാഗത്തിന് മാനേജിംഗ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Latest News