മകള്‍ക്കൊപ്പം വീട്ടിലെത്തിയ കുട്ടികളെ കഞ്ചാവ് മിഠായി  നല്‍കി പീഡിപ്പിച്ച  38കാരിയ്ക്ക് 102 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്-വീട്ടില്‍ നില്‍ക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്ക് തടവ് ശിക്ഷ. നെബ്രാസ്‌ക സ്വദേശിനിയായ ക്രിസ്റ്റീന ഗ്രീര്‍ എന്ന 38 കാരിയെയാണ് 64 മുതല്‍ 102 വര്‍ഷം വരെ തടവിന് വിധിച്ചത്. വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായാണ് ഇവര്‍ക്ക് 102 വര്‍ഷം വരെ തടവ് ലഭിച്ചതെന്ന്  ഡെയ്‌ലി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 45 വര്‍ഷം നിര്‍ബന്ധിത തടവിനും കോടതി വിധിച്ചിട്ടുണ്ട്. തന്റെ ഇളയ മകളുടെ സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പ്രതി ഇവരെ പീഡനത്തിനിരയാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനൊന്ന് വയസുള്ള തന്റെ മകളുടെ സുഹൃത്തുക്കളായ 12ഉം 13ഉം വയസുള്ള ആണ്‍കുട്ടികളെയാണ് ക്രിസ്റ്റീന ലൈംഗികമായി ചൂഷണം ചെയ്തത്. 2017ന്റെ അവസാനത്തിലും 2018ന്റെ ആദ്യമാസങ്ങള്‍ക്കുമിടയിലുള്ള ഘട്ടത്തില്‍ കുട്ടികള്‍ വീട്ടില്‍ നില്‍ക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വീട്ടിലെത്തിയ സമയത്ത് ക്രിസ്റ്റീന ഇവര്‍ക്ക് മദ്യവും കഞ്ചാവ് സത്ത് അടങ്ങിയ മിഠായികളും നല്‍കിയെന്നാണ് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. കൂട്ടുകാരുമായുള്ള പാര്‍ട്ടിയ്ക്കിടെ മയക്കുമരുന്നുകള്‍ നല്‍കിയിരുന്നതായി യുവതിയുടെ മകള്‍ തന്നെ 2019ല്‍ കോടതിയില്‍ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കള്‍ 'മദ്യപിക്കാറുണ്ടായിരുന്നെന്നും' കുട്ടി കോടതിയോട് പറഞ്ഞിരുന്നെന്നാണ് റിപ്പോര്‍ട്ട്. മദ്യപാനത്തെക്കുറിച്ച് ആരോടും പറയരുതെന്നും ക്രിസ്റ്റീന സംഘത്തോട് പറഞ്ഞിരുന്നു. ഇത് ആരെങ്കിലും അറിഞ്ഞാല്‍ താന്‍ കുഴപ്പത്തിലാകുമെന്നും മക്കളെ നഷ്ടപ്പെടുമെന്നും ഇവര്‍ പറഞ്ഞിരുന്നെന്നാണ് കുട്ടി പറയുന്നത്.
കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കിയിരുന്ന യുവതി ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡനത്തിനിരയാക്കിയതിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ കുട്ടികളിലൊരാളുടെ ഫോണില്‍ ചിത്രങ്ങള്‍ കണ്ടെത്തിയതായി സര്‍പി കൗണ്ടി അറ്റോര്‍ണി ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. ഫോണില്‍ നിന്ന് ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ക്രിസ്റ്റീന കുട്ടികളോട് ആവശ്യപ്പെട്ടിരുന്നെന്ന് ന്യൂയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്റ്റീനയ്‌ക്കെതിരെ ചുമത്തിയ പീഡനക്കേസ് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ അവര്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. അതേസമയം മറ്റ് രണ്ട് കേസുകളില്‍ അവര്‍ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്തു. കുറ്റവാളിയെന്ന് കണ്ടെത്തിയ കേസുകളില്‍ എല്ലാം ചേര്‍ത്താണ് അവര്‍ക്ക് 64 മുതല്‍ 102 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചത്.
 

Latest News