Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടില്‍ 11 വയസ്സുകാരി അമ്മയായി; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ

ലണ്ടന്‍- ബ്രിട്ടനില്‍ പതിനൊന്നാം വയസ്സില്‍ പെണ്‍കുട്ടി അമ്മയായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന റെക്കോര്‍ഡും ഈ പെണ്‍കുട്ടിക്കാണ്. ഈ മാസം ആദ്യമാണ് ആരോഗ്യവാനായ കുഞ്ഞിന് 11കാരി ജന്മം നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഈ വിവരം വലിയ ഞെട്ടലായിരുന്നു. അവള്‍ ഇപ്പോള്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയും കുഞ്ഞും സുഖമായി ഇരിക്കുന്നു,' കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പത്രത്തോട് ് പറഞ്ഞു. മുമ്പ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ 12 വയസുകാരിയായിരുന്നു. 2006ലാണ് 12 വയസുകാരിയായ ട്രെസ്സ മിഡില്‍ടണ്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സ്വന്തം സഹോദരനായിരുന്നു കുട്ടിയുടെ അച്ഛന്‍. ഇതിനെ തുടര്‍ന്ന് ട്രെസ്സ കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി.
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകുന്നുണ്ട്. ആധുനിക ഭക്ഷണക്രമം ഉള്‍പ്പെടെ നിരവധി ജൈവ, പാരിസ്ഥിതിക ഘടകങ്ങളാണ് ഇതിന് കാരണം. എട്ടിനും 14നും ഇടയിലാണ് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാറുള്ളത്. നിലവിലെ ശരാശരി പ്രായം 11 വയസാണ്. കുട്ടികളിലെ അമിതഭാരം പ്രായപൂര്‍ത്തിയാകുന്ന പ്രായം കുറയാന്‍ പ്രധാന കാരണമാണ്-  ഡോ. കരോള്‍ കൂപ്പര്‍ ദി സണ്ണിനോട് പറഞ്ഞു.
ബക്കിംഗ്ഹാംഷെയറിലെ ചെഡിംഗ്ടണില്‍ പിറന്ന ഒരു നവജാത ശിശുവിന്റെ വാര്‍ത്ത അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 5.4 കിലോ ഭാരവും രണ്ട് അടി ഉയരവുമായി ജനിച്ച ഇമ്മിണി വല്യ കുഞ്ഞാവയാണ് വാര്‍ത്തയിലെ താരമായത്. മാര്‍ച്ച് 25നാണ് 27കാരി ആമി സ്മിറ്റ് ഈ അത്ഭുതക്കുട്ടിക്ക് ജന്മം നല്‍കിയത്. ആമിയും ഭര്‍ത്താവ് സാക്കും തങ്ങളുടെ കുഞ്ഞിന്റെ വലുപ്പം കണ്ട് അമ്പരന്നു. ശസ്ത്രക്രിയയിലൂടെയാണ് വലുപ്പക്കൂടുതല്‍ കാരണം ശിശുവിനെ പുറത്തെടുത്ത്. സാധാരണ നവജാത ശിശുവിന്റെ ഇരട്ടി വലുപ്പമാണ് ആമിയുടെയും സാക്കിന്റെയും മകനായ സാഗ്രിസ് സെയ്ക്ക് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനുള്ളത്.
സാഗ്രിസ് വളരെ വലുതായിരുന്നുവെന്നും കുട്ടികളുടെ ഭാരം അളക്കുന്ന ത്രാസില്‍ കിടത്താന്‍ സാധിക്കുന്നില്ലായിരുന്നു.  കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ രണ്ട് പേര്‍ ആവശ്യമായി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസേറിയന്‍ സമയത്ത് വലിപ്പവും ഭാരവും കാരണമാണ് കുഞ്ഞിനെ പുറത്തെടുക്കാന്‍ രണ്ടുപേര്‍ വേണ്ടിവന്നതെന്ന് ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയായ ആമി പറഞ്ഞത്. ഒരു ശരാശരി നവജാതശിശുവിന്റെ ഇരട്ടി വലുപ്പമായിരുന്നു സാഗ്രിസിന്, അത് പെട്ടന്ന് വിശ്വസിക്കാനായില്ലെന്നും ആമി പറഞ്ഞു.

Latest News