Sorry, you need to enable JavaScript to visit this website.

തോറ്റിട്ടില്ല, അട്ടിമറിച്ചതാണ്,  2024ല്‍ നമുക്ക് കാണാമെന്ന്  ട്രംപ്

ഷിക്കാഗോ- ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവര്‍ത്തിച്ചു മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പൊതുവേദിയില്‍ തിരികെയെത്തി. ഒഹായോയില്‍ കഴിഞ്ഞ ദിവസം നടന്ന കൂറ്റന്‍ റാലിയില്‍ പങ്കെടുത്തത് ആരാധകരുടെ വന്‍പട. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും ട്രംപ് നല്‍കി.
ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രംഗത്തുള്ള റിപ്പബ്ലിക്കന്‍ നേതാവ് മാക്‌സ് മില്ലറെ ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ ജയിപ്പിക്കണമെന്നും പാര്‍ട്ടിയിലെ എതിരാളിയായ ആന്തണി ഗൊണ്‍സാലസിന് അവസരം നല്‍കരുതെന്നും റാലിയില്‍ ആവശ്യപ്പെട്ടു. ജനുവരി 6ലെ ക്യാപ്പിറ്റല്‍ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ ഗൊണ്‍സാലസ് പിന്തുണച്ചതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ട്രംപ്. ഇദ്ദേഹം ഉള്‍പ്പെടെ, കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കന്‍ ജനപ്രതിനിധിസഭാംഗങ്ങള്‍ക്കെതിരെ വമ്പന്‍പ്രചാരണം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപ് ജൂണ്‍ 30ന് യുഎസ്-മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കും. ജൂലൈ 3നു ഫ്‌ളോറിഡയിലാണു റാലി.
യുഎസിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളുടെ പേരില്‍ ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍നിന്നു പുറത്താക്കപ്പെട്ടിരുന്ന ട്രംപ് വിഡിയോ പ്ലാറ്റ്‌ഫോമായ 'റംബിളി'ല്‍ ചേര്‍ന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്.
ഒഹായോയിലെ ട്രംപ് റാലി റംബിളില്‍ തത്സമയം കാണിച്ചിരുന്നു. കാനഡ ആസ്ഥാനമായുള്ള റംബിള്‍ യൂട്യൂബിനു ബദലായി രൂപം കൊണ്ടതാണ്. യുഎസിലെ യാഥാസ്ഥിതികര്‍ക്കിടയില്‍ ഇപ്പോഴിതു പ്രിയം നേടിയിട്ടുണ്ട്.
 

Latest News