റിയാദ് - സൗദിയിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് പിഴയിടുമെന്ന തരത്തിൽ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ അൽശൽഹോബ് പറഞ്ഞു. കൊറോണ വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് പിഴയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദുൽഹജ് 22 (ഓഗസ്റ്റ് 1) മുതൽ ഏതു സർക്കാർ, സ്വകാര്യ, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്കാരിക, വിനോദ, സാമൂഹിക പരിപാടികളിലും പ്രവേശിക്കാനും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ അനുവദിക്കൂ.
കൊറോണ വ്യാപനം തടയുന്ന മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും ശിക്ഷക്കായിട്ടല്ല, മറിച്ച്, സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാണ് ബാധകമാക്കിയത്. മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിക്കുന്നവരെയും ഐസൊലേഷൻ, ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെയും പിടികൂടുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സുരക്ഷാ വകുപ്പുകൾ തീവ്രശ്രമം നടത്തുന്നതായും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
സൗദിയിൽ രണ്ടു ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചവർക്കിടയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. സീസണൽ ഇൻഫഌവൻസ, കൊറോണ വാക്സിനുകൾ തമ്മിൽ വൈരുധ്യമില്ല. ഗർഭിണികൾക്ക് ആദ്യ ഡോസ് വാക്സിനിൽ നിന്ന് വ്യത്യസ്തമായ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാവുന്നതാണ്.
ഈ വർഷം ഹജ് നിർവഹിക്കുന്നവർ ഹജിന് പത്തു ദിവസത്തിലധികം മുമ്പ്, ഇൻഫഌവൻസ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ സ്വീകരിക്കണം. രണ്ടാം ഡോസ് വാക്സിന് അപ്പോയിന്റ്മെന്റുകൾ ഓട്ടോമാറ്റിക് ആയി അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. അപ്പോയിന്റ്മെന്റ് അറിയിച്ചുള്ള എസ്.എം.എസ്സുകൾ ലഭിക്കാത്തവർ സിഹതീ ആപ്പിൽ പ്രവേശിച്ച് രണ്ടാം ഡോസ് വാക്സിനുള്ള തങ്ങളുടെ യോഗ്യതക്ക് അനുസരിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. അമ്പതും അതിൽ കൂടുതലും പ്രായമുള്ളവർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണം. വാക്സിൻ സ്വീകരിക്കുന്നതാണ് കൊറോണ മഹാമാരിയിൽ നിന്ന് പുറത്തുകടക്കാനുള്ള നമ്മുടെ ആയുധമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.