Sorry, you need to enable JavaScript to visit this website.

ആൺമക്കളുള്ള വീട്ടിൽ സ്ത്രീധനം തൂക്കാനുള്ള ത്രാസുണ്ടാകും; ഞാനത് ഡി.വൈ.എഫ്.ഐയെ ഏൽപ്പിക്കുന്നു-സലീം കുമാർ

കളമശ്ശേരി- ആൺകുട്ടികളുള്ള അച്ഛന്മാര്‍ മനസിൽ സ്ത്രീധനം വാങ്ങാൻ തുലാസുമായാണ് ജീവിക്കുന്നതെന്നും തന്റെ വീട്ടിൽ വാങ്ങിവെച്ച ത്രാസ് ഡി.വൈ.എഫ്.ഐയെ ഏൽപ്പിക്കുകയാണെന്നും നടൻ സലിം കുമാർ. സ്ത്രീധനത്തിനെതിരെ എറണാകുളം കളമശ്ശേരിയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സലീം കുമാർ. സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത് എന്ന് സന്ദേശവുമായി ഡിവൈഎഫ്‌ഐ നടത്തിയ സംസ്ഥാന ജാഗ്രതാ സദസായിരുന്നു ഇത്. 
സ്ത്രീധനത്തിന് എതിരായ പോരാട്ടം ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത് നടത്തുമ്പോൾ അത് ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും സലീം കുമാർ പറഞ്ഞു. സ്ത്രീകൾ ദുരൂഹമായ സാഹചര്യത്തിൽ മരിക്കുന്നതിന്റെ അമ്പത് ശതമാനവും സ്ത്രീധനം മൂലമുള്ള പീഡനമാണെന്ന് മനസിലാക്കുമ്പോഴാണ് എത്ര ഭീകരമാണ് സ്ത്രീധനമെന്നത് തിരിച്ചറിയാനാകുക. എനിക്ക് പറയാനുള്ളത് ഇതിന് വാക്‌സിനേഷൻ വേണമെന്നാണ്. പാരമ്പര്യമായി ഇവിടെ നിലനിൽക്കുന്ന ഈ അനാചാരത്തിനെതിരെ നമുക്കാർക്കും വാക്‌സിനേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കാഴ്ചപ്പാടുകൾ മാറാനുണ്ട്.

ഡിവൈഎഫ്.ഐ പോലൊരു പ്രസ്ഥാനം ഇത് ഏറ്റെടുക്കുമ്പോൾ ഇത് മാറുമെന്ന് പ്രതീക്ഷയുണ്ട്. ഡിവൈഎഫ്‌ഐ ഇവിടെ കേരളത്തിന്റെ വടക്കേ അറ്റംമുതൽ തെക്കേ അറ്റം വരെ ചങ്ങലപിടിച്ച് അത്ഭുതം സൃഷ്ടിച്ചവരാണ്. അതിനുശേഷം മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരാണ്, ഇനി പൊളിക്കേണ്ടത് കുറച്ചു മതിലുകളാണ്. ഇവിടെ പാരമ്പര്യമായി കെട്ടിപ്പൊക്കിയ കുറേ മതിലുകൾ കൂടി പൊളിച്ചു കളയേണ്ടതുണ്ട്. 
കേരളത്തിലെ 80 ലക്ഷം വീടുകളിലും കയറി വരുന്ന പെൺകുട്ടിയുടെ സ്വർണ്ണം തൂക്കി വാങ്ങിക്കാനുള്ള ത്രാസ് സൂക്ഷിച്ചിട്ടുണ്ട്. ആ ത്രാസ് ആർക്കും കൊടുക്കില്ല അവർ. ആ ത്രാസ് പിടിച്ചു വാങ്ങിക്കുകയാണ് വേണ്ടത്. എനിക്ക് രണ്ട് ആൺമക്കളാണ്. എന്റെ വീട്ടിൽ ഞാൻ വാങ്ങിവെച്ച ത്രാസ് ഇവിടെ ഡിവൈഎഫ്‌ഐയെ ഏൽപ്പിക്കുകയാണെന്നും സലിം കുമാർ പറഞ്ഞു.
 

Latest News