നെടുമ്പാശ്ശേരി- തനിക്കെതിരെയുള്ള കേസ് പോലിസ് മനപൂർവ്വം സൃഷ്ടിച്ചതായിരുന്നുവെന്നും നീതിയുടെ പക്ഷത്ത് നിന്നുള്ള തന്റെ ശബ്ദം ഇല്ലായ്മ ചെയ്യലായിരുന്നു അവരുടെ ലക്ഷ്യമെന്നും ആയിഷ സുൽത്താന പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ശേഷം ചോദ്യം ചെയ്യലിനായി ലക്ഷദ്വീപ് പോലിസിന് മുൻപിൽ ഹാജരായി മടങ്ങിയെത്തിയ അവർ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നത് കള്ളമാണെന്നും ആയിഷ സുൽത്താന വ്യക്തമാക്കി.
ലക്ഷദ്വീപിലെ പോലീസ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർ ആരെയോ ഭയക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്ന് ആയിഷ സുൽത്താന പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങൾ നീതി ലഭ്യമാകുന്നതിന് വേണ്ടി എന്തും നേരിടാൻ മാനസികമായി തയ്യാറായാണ് നിലകൊള്ളുന്നത്. ലക്ഷദ്വീപിലേക്ക് പോയപ്പോൾ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായും ആയിഷ പറഞ്ഞു. കോടതിക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി ലഭിച്ചതെന്നും ആയിഷ പറഞ്ഞു. കോടതി വിധി വന്ന ദിവസമാണ് തന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തത്. ഇത്തരം കാര്യങ്ങളിൽ ഗൂഢലക്ഷ്യമുള്ളതായാണ് തനിക്ക് തോന്നിയതെന്നും അവർ പറഞ്ഞു.