Sorry, you need to enable JavaScript to visit this website.

ചാരക്കേസ്: സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം- ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. സി.ബി.ഐയെടുത്ത കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യമനുവദിച്ചത്.

ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്നതിന്  തെറ്റായ രേഖകള്‍ ചമച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് സി.ബി.ഐ തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നത്. ചാരക്കേസ് പ്രതിയായിരുന്ന നമ്പി നാരായണന്റെ പരാതിപ്രകാരം സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജയിന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ചാണ് സി.ബി.ഐ ഗൂഢാലോചന കേസ് ഏറ്റെടുത്തത്.

സംഭവ സമയത്ത് പേട്ട സി.ഐയായിരുന്ന എസ്.വിജയന്‍ ഒന്നാം പ്രതിയായും ,സിബി മാത്യൂസ് നാലാം പ്രതിയായും, കെ.കെ ജോഷ്വ അഞ്ചാം പ്രതിയായും ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി ശ്രീകുമാര്‍ ഏഴാം പ്രതിയായുമാണ് കേസെടുത്തത്. അന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആര്‍ രാജീവന്‍, തമ്പി എസ്. ദുര്‍ഗാദത്ത് എന്നിവരും കേസില്‍ പ്രതികളാണ്.

 

Latest News