Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ കോടികളുടെ സ്വർണക്കടത്ത്; ജിദ്ദ പ്രവാസികളടക്കം ആറു പേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡി.ആർ.ഐ, എയർ കസ്റ്റംസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ വൻ സ്വർണവേട്ട. രണ്ടു ജിദ്ദ പ്രവാസികളടക്കം ആറു പേർ അറസ്റ്റിൽ. വിമാനത്താവളം വഴി സുരക്ഷാ പരിശോധനകളെ മറികടന്ന് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 6.391 കിലോഗ്രാം സ്വർണമാണ് ഇരു വിഭാഗങ്ങളും ചേർന്ന് ഇന്നലെ പിടികൂടിയത്. ഇരു വിഭാഗങ്ങളും ചേർന്ന് പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 3.2 കോടി രൂപ വില വരും. 


പിടികൂടിയ സ്വർണം കടത്താൻ ശ്രമിച്ച ആറ് യാത്രക്കാരെയാണ് കസ്റ്റംസും ഡി.ആർ.ഐയും ചേർന്ന് പിടികൂടിയത്. ഇതിൽ 2945 ഗ്രാം സ്വർണമാണ് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ജിദ്ദയിൽ നിന്നും അൽജസീറ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കിൽ നിന്ന് 998 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. എമർജൻസി ലാംപിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചത്. അതേ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി യാസർ അറഫാത്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 749 ഗ്രാം സ്വർണവും പിടികൂടി. കുവൈത്ത് എയർലൈൻസ് വിമാനത്തിൽ കുവൈത്തിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ബാസ് സലീമിൽ നിന്ന് 1198 ഗ്രാം സ്വർണമാണ് പിടികൂടിയത്. ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. 


കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് മൂന്ന് കേസുകളും പിടികൂടിയത്. 3446 ഗ്രാം സ്വർണമാണ് ഡി.ആർ.ഐ വിഭാഗം പിടികൂടിയത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ റഷീദ് എന്ന യാത്രക്കാരനിൽ നിന്ന് 1998 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇയാൾ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. അൽജസീറ വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ മുഷ്ത്താഖ് അഹമ്മദ് എന്ന യാത്രക്കാരൻ എമർജൻസി ലാംപിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 998 ഗ്രാം സ്വർണവും ഡി.ആർ.ഐയുടെ പിടിയിലായി. ഇതേ വിമാനത്തിൽ എത്തിയ മറ്റൊരു യാത്രക്കാരനായ അബ്ദുൽ റഷീദ് 450 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഇയാൾ ശരീരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഡി.ആർ.ഐ വിഭാഗത്തിന്റെ പിടിയിലായ മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്.  കഴിഞ്ഞ തിങ്കളാഴ്ച ഡി.ആർ.ഐ നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ വില വരുന്ന 1998 ഗ്രാം പിടികൂടിയിരുന്നു. ഇതിനിടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കാര്യക്ഷമമല്ലെന്ന ശക്തമായ വിമർശനം ഉയർന്നിരുന്നു. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വാർത്തകൾ വന്നതോടെയാണ് കസ്റ്റംസും പരിശോധനകൾ കർശനമാക്കിയത്.


 

Latest News