കോട്ടയം- സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്ന പോലെ മത-സാമുദായിക സംഘടനകൾക്കും ഉണ്ടെന്ന് എൻഎസ്എസ്. സമൂഹത്തിൽ സവർണ-അവർണ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക്് അധികാരികളിൽ ചിലർ ഒത്താശ ചെയ്യുന്നതായും സംഘടന ആരോപിച്ചു.
ശബരിമല യുവതി പ്രവേശനമടക്കമുളള വിഷയങ്ങളിൽ ഇടതു സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ നായർ സർവീസ് സൊസൈറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എൻഎസ്എസ് ബജറ്റ് സമ്മേളന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇടതു സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ശബരിമല യുവതി പ്രവേശം, മുേന്നാക്ക സംവരണം, മന്നം ജയന്തി പൊതു അവധിയാക്കുക എന്ന മൂന്നു കാര്യങ്ങൾ മാത്രമേ എൻഎസ്എസ് ഉന്നയിച്ചിട്ടുള്ളൂ. ഇവിടെ സവർണ-അവർണ ചേരിതിരിവുണ്ടാക്കി, എല്ലാം സവർണാധിപത്യത്തിനു കീഴിലാണെന്നു വരുത്തിത്തീർക്കാൻ ചില സമുദായ നേതാക്കളും അവരോടൊപ്പം നിൽക്കുന്ന മറ്റു ചില സംഘടനകളും ബോധപൂർവമായ പ്രചാരണം നടത്തിവരുന്നുണ്ട്. അധികാര വർഗത്തിൽപെട്ട ചിലരും അതിന് ഒത്താശ ചെയ്യുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ സവർണരെന്നും അവർണരെന്നും മുദ്ര കുത്തി സൗകര്യപൂർവം എല്ലാം തങ്ങൾക്കനുകൂലമാക്കാൻ വേണ്ടി നടത്തുന്ന ഇവരുടെ ഈ ശ്രമം നമ്മുടെ നാടിന് ഗുണം ചെയ്യുകയില്ല എന്നു മാത്രമല്ല, വിഭാഗീയത വളർത്തുവാനേ ് ഉപകരിക്കുകയുള്ളൂ. തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുക എന്നത് അവകാശമാണ്. സമുദായ നീതിക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻ.എസ്.എസിന് എന്നുമുണ്ടാവും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എൻ.എസ്.എസിന്റെ പൊതുനയമാണ്. ഗവണ്മെന്റുകളോട് ഇനിയും അതേ നയം തുടരുക തന്നെ ചെയ്യും.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിനു മുമ്പാകെയുള്ള കേസ് നടത്തിപ്പിന്റെ കാര്യത്തിൽ എൻ.എസ്.എസ് ഇന്നും സജീവമാണ്. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നായർ സർവീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ള നടപടികൾ ഇനിയും തുടരുക തന്നെ ചെയ്യും. അതിന് മത-രാഷ്ട്രീയ ബന്ധങ്ങളില്ല. കഴിഞ്ഞ ഇടതുപക്ഷ ഗവണ്മെന്റിനോട് എൻ.എസ്.എസ് പ്രധാനമായി ആവശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ്- ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കണം. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിയ 10% സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം. സാമൂഹ്യ പരിഷ്‌കർത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം 2014ൽ അന്നത്തെ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിച്ചത്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ കൂടി ഉൾപ്പെടുത്തണം. ഈ മൂന്ന് കാര്യങ്ങൾ സംബന്ധിച്ചു മാത്രമാണ് എൻ.എസ്.എസ് സംസ്ഥാന സർക്കാരിനെതിരെ പ്രതികരിച്ചിട്ടുള്ളത്. ഭരണത്തിലുള്ള വീഴ്ചകളെക്കുറിച്ചോ മറ്റു വിവാദങ്ങളെക്കുറിച്ചോ എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടുമില്ല. മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഉപഹരജി സമർപ്പിക്കേണ്ടി വന്നു. അതിന്മേലാണ്, പട്ടിക ഒരു മാസത്തിനകം പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി ഉത്തരവായത്.
നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായി അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായരെ വീണ്ടും തെരഞ്ഞെടുത്തു. ബജറ്റ് സമ്മേളനത്തിലാണ് അദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ മുൻനിർത്തി ബജറ്റ് സമ്മേളനം ഇത്തവണയും ഓൺലൈനിൽ ആണ് നടന്നത്. ബോർഡ് ഓഫ് ഡയരക്ടേഴ്‌സസിലെ ഒഴിവുകളിലേക്ക് 9 പ്രതിനിധികളെയും യോഗം ഐകകണ്‌ഠേ്യന തെരഞ്ഞെടുത്തു. ആകെയുള്ള 292 പ്രതിനിധികളിൽ 276 പേർ ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുത്തു.