Sorry, you need to enable JavaScript to visit this website.

മുഹമ്മദ് ഉമർ ഗൗതമിനെ മോചിപ്പിക്കണം- യു.പി മുസ്ലിം ലീഗ് 

ലഖ്‌നൗ- പ്രസിദ്ധ മത പുരോഹിതാനും ഇന്ത്യയിൽ അറിയപ്പെടുന്ന  പ്രമുഖ വ്യക്തിയുമായ മുഹമ്മദ് ഉമർ ഗൗതമിനെയും സഹ പ്രവർത്തകൻ മുഫ്തി ജഹാംഗീർ ആലം ഖാസ്മിയെയും അറസ്റ്റ് ചെയ്ത നടപടിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗാനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി യുടെ സാനിധ്യത്തിൽ ഇന്ന് ചേർന്ന യു പി സംസ്ഥാന മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗം ശക്തിയായി പ്രധിഷേധം രേഖപ്പെടുത്തി. മുഹമ്മദ് ഉമർ ഗൗതമിനെയും അദ്ദേഹത്തിന്റെ സഹ പ്രവർത്തകൻ മുഫ്തി ജഹാംഗീർ ആലം ഖാസിമിയെയും അടിയന്തരമായി മോചിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
1982 മുതൽ അദ്ദേഹത്തിന്റെ സജീവമായ സാനിധ്യം ഉത്തരേന്ത്യയിൽ ഉണ്ട്. ഇസ്ലാംമത വിശ്വാസികൾക്ക് വിജ്ഞാനം പകർന്നു കൊടുക്കുന്ന ജോലിയിൽ അദ്ദേഹം വ്യാപൃതനായി.  മത പ്രബോധന രംഗത്ത് സജീവമായി നിലകൊള്ളുന്ന എല്ലാവരെയും ദ്രോഹിക്കുന്ന ബിജെപി യുടെ നിഗൂഢമായ അജണ്ടകളുടെ പരിണിത ഫലമായാണ്  ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മത പരിവർത്തന നിരോധന നിയമം പാസ്സാക്കിയിട്ടുള്ളത്. യഥാർത്ഥത്തിൽ ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഇസ്ലാം മതത്തിലേക്ക് ആരെയും ഭീഷണിപെടുത്തിയോ പ്രലോഭനം നടത്തിയോ നിർബന്ധിക്കുന്നതല്ല എന്തുകൊണ്ടെന്നാൽ അത്തരം പരിവർത്തനം ഇസ്ലാം അനുവദിക്കുന്നില്ല. ജനങ്ങൾ സത്യവും അസത്യവും തിരിച്ചറിയാനുള്ള സ്വതന്ത്രമായ പ്രവർത്തനങ്ങൾ മാത്രമേ മത വിശ്വാസികൾ ചെയ്യേണ്ടതുള്ളൂ. എന്നാൽ ഇല്ലാത്ത അപരാധങ്ങൾ പറഞ്ഞുണ്ടാക്കി ഈ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദ്രോഹിക്കുന്ന നടപടിയാണ് എടുത്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രകോപനപരമായ മുസ്ലിം വേട്ട നടക്കുന്നത് യുപിയിലാണ് അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നിട്ടുള്ള അറസ്റ്റും. അവർക്ക് ഇഷ്ടമില്ലാത്തവരുടെ പേരിൽ ഭീകരവാദ കുറ്റവും നിർബന്ധ പരിവർത്തന കുറ്റവും ഗോവധ നിരോധന കുറ്റവും ചുമത്തുന്നത് യുപിയിൽ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ലീഗ് കുറ്റപ്പെടുത്തി.

യു പി ഇലക്ഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച പ്രാഥമിക ചർച്ചകളും യോഗത്തിൽ നടന്നു. ജൂലൈ 3 ന് യു പി യിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തിരഞ്ഞെടുപ്പിന് നേതൃത്വം  കൊടുക്കുന്നതിനുള്ള പുതിയ സമിതി രൂപീകരിക്കും. തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ദേശീയ നേതാക്കന്മാരുടെ സാനിധ്യത്തിൽ യു പി യിൽ യോഗം ചേർന്ന് കർമ പരിപാടി ആവിഷ്‌കരിക്കാനും യോഗം തീരുമാനിക്കുകയുണ്ടായി. യോഗത്തിൽ ഖുർറം അനീസ് ഉമർ, മതീൻ സാഹിബ്, ആസിം അൻസാരി, നയീം അൻസാരി, മുഹമ്മദ് ഉനൈസ്, മുഹമ്മദ് സമീർ തുങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

Latest News