കൊച്ചി- ലക്ഷദ്വീപ് സ്വദേശിയായ സിനിമാ സംവിധായിക ആയിഷ സുൽത്താനയെ ഇന്ന് ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മൂന്നാം ദിവസമാണ് ആയിഷയെ ചോദ്യം ചെയ്യുന്നത്. ആയിഷയെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യം നൽകണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാനാണ് ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോകുന്നത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആയിഷ സുൽത്താന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം ദിവസവും പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം എന്ന് ആവശ്യപ്പെ്ടത്. ഇന്നലെ രാവിലെ 10.40ന് ലക്ഷദ്വീപിലെ കവരത്തി പൊലീസ് സ്‌റ്റേഷനിൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 6.45 വരെ നീണ്ടു. ഒരു മണിക്കൂർ ഉച്ച ഭക്ഷണത്തിനായി മാത്രമാണ് ഇടവേള അനുവദിച്ചത്. ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച ആയിഷയോട് ഇന്നു രാവിലെ 9.45ന് വീണ്ടും പൊലീസിനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ ഫോൺ, വാട്‌സാപ് കോളുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുള്ള പോലീസ് പ്രധാനമായും കോളുകളുടെ വിശദാംശങ്ങളാണു തേടിയതെന്ന് ആയിഷ പറഞ്ഞു. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പോലീസ് ആയിഷയുടെ പക്കൽ നിന്നു വാങ്ങിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്താത്തതിനാൽ അഭിഭാഷകനെ ഒഴിവാക്കി തനിച്ചിരുത്തിയായിരുന്നു ഇന്നലെയും ചോദ്യം ചെയ്യൽ. കവരത്തി ഇൻസ്‌പെക്ടർ ബി.മുഹമ്മദ്, എസ്.ഐ അമീർ ബിൻ മുഹമ്മദ് എന്നിവരും വനിതാ പോലീസുകാരുമുൾപ്പെടെ പതിനഞ്ചോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽ പങ്കെടുത്തു.