നാക്കില്‍ സിഗരറ്റ് കുത്തി പൊള്ളിച്ച പോലീസുകാരുടെ ശിക്ഷ ശരിവെച്ചു; സംഭവം കാല്‍ നൂറ്റാണ്ട് മുമ്പ്

കൊച്ചി- നിരപരാധിയെ ക്രൂരമായ ലോക്കപ്പ് മർദനത്തിനിരയാക്കിയ കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് വിധിച്ച തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. 25 വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

1996ൽ എഴുകോൺ സ്വദേശി അയ്യപ്പനെ പോലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിന് ഇരയാക്കിയ ശേഷം കത്തിച്ച സിഗരറ്റ് നാക്കിൽ കുത്തി പൊള്ളലേൽപിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയും സംഭവ സമയത്ത് എഴുകോൺ എസ്.ഐയുമായിരുന്ന ഡി. രാജഗോപാൽ, മൂന്നുമുതൽ അഞ്ചുവരെ പ്രതികളും കോൺസ്റ്റബിൾമാരുമായിരുന്ന മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവർക്ക്  കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ഒരുവർഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് മേരി ജോസഫ് ശരിവെച്ചത്. രണ്ടാം പ്രതിയായിരുന്ന എ.എസ്.ഐ ടി.കെ. പൊടിയൻ വിചാരണ കാലയളവിൽ മരിച്ചിരുന്നു.

1996 ഫെബ്രുവരി എട്ടിന് വൈകീട്ട് 5.45 നാണ് കൂലിപ്പണിക്കാരനായ എഴുകോൺ മുകളുവിള വീട്ടിൽ അയ്യപ്പനെ എഴുകോൺ െപാലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പിറ്റേ ദിവസം വൈകീട്ട് 4.20ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോള്‍ അയ്യപ്പൻ ലോക്കപ്പ് മർദനത്തെക്കുറിച്ച് മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടു. ഇക്കാര്യം റിമാൻഡ് അപേക്ഷയിൽ രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് അടിയന്തര വൈദ്യസഹായം നൽകാൻ നിർദേശിച്ച് അയ്യപ്പനെ ജാമ്യം നൽകി വിട്ടയച്ചു.

കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996ൽതന്നെ അയ്യപ്പൻ സ്വകാര്യ അന്യായം ഫയൽ ചെയ്തു. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2009 ഏപ്രിൽ മൂന്നിനാണ് പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

10,000 രൂപ അയ്യപ്പന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ കൊല്ലം സെഷൻസ് കോടതിയിൽ നൽകിയ അപ്പീലുകൾ 2012ൽ കൊല്ലം അതിവേഗ കോടതി തള്ളി. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Latest News