തിരുവനന്തപുരം- കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്നും ഭാരവാഹികളടക്കം 51 പേർ മാത്രം ഉൾപ്പെടുന്ന കമ്മിറ്റിക്ക് രൂപം നൽകുമെന്നും സുധാകരൻ വ്യക്തമാക്കി. പൊതുജനങ്ങളിലേക്ക് പാർട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾക്ക് രൂപം നൽകും. 15 ജനറൽ സെക്രട്ടറിമാർ മാത്രമായിരിക്കും കെ.പി.സി.സിക്ക് ഉണ്ടാകുക. കോൺഗ്രസ് ഭാരവാഹിത്വത്തിൽ വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും പത്ത് ശതമാനം വീതം സംവരണം ലഭിക്കും. മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം. ഇതിന് താഴെ സെക്രട്ടറിമാരുണ്ടാകും. എക്‌സിക്യൂട്ടീവ് അംഗങ്ങൾ അല്ലെങ്കിലും അവരെ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിളിക്കും. സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികൾ, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിങ്ങനെയായിരിക്കും പാർട്ടി പ്രവർത്തിക്കുക. ഏറ്റവും താഴെ തട്ടിൽ അയൽക്കൂട്ടങ്ങളുമുണ്ടാവും. കോൺഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയൽകൂട്ടം കമ്മിറ്റികൾ വരും. 30മുതൽ 50 വീടുകളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ നിലവിൽ വരിക. ദളിതർക്കും സ്ത്രീകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് ഭരണഘടന പറയുന്നുണ്ട്. അത് ഉറപ്പാക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
പ്രവർത്തകർക്കിടയിൽ അച്ചടക്കം ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനങ്ങൾ ഏർപ്പെടുത്തും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാൻ അഞ്ച് മേഖല കമ്മിറ്റികൾ ഉണ്ടാവും. കെ.പി.സി.സി തലത്തിൽ മീഡിയ സെല്ലുണ്ടാകും. ചാനൽ ചർച്ചകളിൽ ഉൾപ്പടെ ആര് പങ്കെടുക്കണമെന്ന് മീഡിയ സെൽ തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ കെ.പി.സി.സി പൊളിറ്റിക്കൽ സ്‌കൂൾ ആരംഭിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും സുധാകരൻ പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കും. കെ.പി.സി.സിക്ക് സമാനമായ രീതിയിൽ ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.