ഇന്ത്യക്ക് കൈമാറരുതെന്ന നീരവിന്റെ ഹരജി യു.കെ കോടതി തള്ളി

ലണ്ടന്‍- ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിനെതിര വിവാദ വജ്രവ്യാപാരി നീരവ് മോഡി നല്‍കിയ ഹരജി യു.കെയിലെ ഉന്നത കോടതി തള്ളി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപ തട്ടി ഇന്ത്യ വിട്ട നീരവ് കോടതിയില്‍ രേഖാമൂലം ഹരജി സമര്‍പ്പിച്ചിരുന്നു.
ഇന്ത്യക്ക് കൈമാറണമെന്ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. നീരവ് മോഡി വാക്കാല്‍ സമര്‍പ്പിച്ച ഒരു അഭ്യര്‍ഥന കൂടി ഉന്നത കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ കൂടി തീര്‍പ്പായാല്‍ യു.കെയില്‍ നീരവ് മോഡിയുടെ മുന്നിലുള്ള എല്ലാ നിയമ വഴികളും അടയും.
അതേസമയം, ഇന്ത്യക്ക് വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ നീരവ് മോഡിക്ക് യൂറോപ്യന്‍ ഹ്യൂമന്‍ റൈറ്റസ് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.
നീരവിനെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് യു.കെ. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഏപ്രില്‍ 15-ന് ഉത്തരവിട്ടിരുന്നു.
2019 മാര്‍ച്ച് 19ന് അറസ്റ്റിലായതിനുശേഷം നീരവ് വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലാണ്. 2018ജനുവരി ഒന്നിനാണ് 50 കാരനായ നീരവ് മോഡി ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടത്.

 

Latest News