സ്പുട്നിക് വി വാക്സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയിൽ വാക്സിൻ നൽകാൻ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സർക്കാരിന്റെ വാക്സിൻ യജ്ഞം ഊർജിതമാക്കാൻ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ആദ്യഘട്ടത്തിൽ കേരളത്തിൽ കൊച്ചി ആസ്റ്റർ മെഡ്സിറ്റി, മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആസ്റ്റർ ആധാർ എന്നീ ആശുപത്രികളിലൂടെയാണ് വാക്സിൻ നൽകുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്ററിന്റെ 14 ആശുപത്രികളിലായി 100-ലേറെ ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷൻ സംബന്ധിച്ച പരിശീലനം നൽകിയിട്ടുണ്ട്. രജിസ്ട്രേഷനും വാക്സിൻ എടുക്കാൻ വരുന്നവർക്ക് കാത്തിരിക്കാനുമുള്ള ഇടം, വാക്സിൻ എടുക്കാൻ വരുന്നവർക്കുള്ള ബോധവൽകരണ പോസ്റ്ററുകൾ, വാക്സിനേഷന് ശേഷമുള്ള നിരീക്ഷണം തുടങ്ങി സർക്കാർ മാനദണ്ഡം പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. വാക്സിൻ എടുത്തവരിൽ ആർക്കെങ്കിലും എന്തെങ്കിലും ആരോഗ്യപ്രശ്നം അനുഭവപ്പെട്ടാൽ ആവശ്യമായ പരിചരണം നൽകാനുള്ള അടിയന്തര മെഡിക്കൽ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച ജീവനക്കാരെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ വിന്യസിക്കും. ആശുപത്രികളിൽ വാക്സിൻ സംഭരിക്കാൻ ആവശ്യമായ കോൾഡ് സ്റ്റോറേജുകൾ ഡോ. റെഡ്ഡീസാണ് ഒരുക്കുന്നത്.
സ്പുട്നിക് വി വാക്സിൻ നൽകുന്നതിന് ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഇന്ത്യ സി.ഇ.ഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. രാജ്യത്തെ വാക്സിൻ യജ്ഞത്തിന് ആക്കം കൂട്ടുന്നതിന് ഇത് സഹായകരമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ യജ്ഞത്തിൽ തങ്ങളുടെ ശ്രമങ്ങൾക്ക് ശക്തി പകരുന്നതിന് ആസ്റ്ററിന്റെ എല്ലാ ആശുപത്രികളിലും ഡോ. റെഡ്ഡീസുമായി ശക്തമായ പങ്കാളിത്തം ഉണ്ടാക്കുന്നതിന് ഉറ്റുനോക്കുകയാണെന്നും ഡോ. ഹരീഷ് പിള്ള കൂട്ടിച്ചേർത്തു. സ്പുട്നിക് വി വാക്സിന്റെ ഇന്ത്യയിലെ സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ആസ്റ്ററിന്റെ കൊച്ചിയിലെയും കോൽഹാപൂരിലെയും ആശുപത്രികളുമായി സഹകരിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. റെഡ്ഡീസ് സി.ഇ.ഒ എം.വി. രമണ പറഞ്ഞു. വരും മാസങ്ങളിൽ കഴിയാവുന്നത്ര പേർക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.