ഏഴാമത് അന്താരാഷ്ട്ര വേദിക് മാത്തമാറ്റിക്‌സ് സമ്മേളനത്തിൽ പാനലിസ്റ്റുകളായി പങ്കെടുത്ത് സഹോദരിമാരായ നന്ദിതയും നിവേദിതയും. സമ്മേളനത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞവർ എന്ന പ്രത്യേകതയ്‌ക്കൊപ്പം ഇരുവരും സംഘടിപ്പിച്ച ശിൽപശാലയും ആകർഷണീയമായി. കോവിഡ് പ്രതിസന്ധി കാരണം വെർച്വലായി നടന്ന ഇത്തവണത്തെ സമ്മേളനത്തിൽ 15 കാരിയായ നന്ദിതയും സഹോദരി 11 വയസ്സുള്ള നിവേദിതയുമാണ് പങ്കെടുത്തത്. പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർഥിയാണ് നന്ദിത. പിതാവിൽനിന്നാണ് നിവേദിത വേദിക് മാത്തമാറ്റിക്‌സ് പഠിച്ചത്. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളായ ഇരുവരം തണ്ണീർമുക്കം സ്വദേശികളായ പി. ദേവരാജിന്റെയും പി.എസ് ധന്യയുടെയും മക്കളാണ്.
വേദിക് മാത്തമാറ്റിക്‌സിൽ ഗവേഷണം നടത്തുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെയെല്ലാം ഒരുമിപ്പിക്കുകയും ഗവേഷണ ഫലങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് ഇൻസ്റ്റിറ്റിയൂട്ട് ഫൊർ അഡ്വാൻസ്‌മെന്റ് ഒഫ് വേദിക് മാത്തമാറ്റിക്‌സ് ആന്റ് വേദിക് മാത്‌സ് അക്കാദമി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ പഠിപ്പിക്കുന്ന 'സഹപാഠി പഠനം' മികച്ച നിലവാരം പുലർത്തിയതിനെ തുടർന്നാണ് ഇരുവരെയും സമ്മേളനത്തിലേക്ക് സംഘാടകർ ക്ഷണിച്ചത്. ഇരുവർക്കുമുണ്ടായ നേട്ടത്തെ ആകാശ് എജ്യുക്കേഷനൽ സർവിസസ് എം.ഡി ആകാശ് ചൗധരി അഭിനന്ദിച്ചു.