ഇഷ്ടമറിയാന്‍ കമിതാക്കള്‍ പരസ്പരം ചങ്ങലക്കിട്ടു;  നാല് മാസത്തിനു ശേഷം സ്വതന്ത്രരായത്  പിരിയാന്‍

മോസ്‌കോ-കഴിഞ്ഞ മാസമാണ് ഉക്രെയ്‌നിലെ ഖാര്‍കിവില്‍ നിന്നുള്ള വിക്ടോറിയ പുസ്‌റ്റോവിറ്റോവ എന്ന 28 വയസുള്ള യുവതിയും, അലക്‌സാണ്ടര്‍ കുഡ്‌ലേ എന്ന 33 വയസുള്ള യുവാവും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പരസ്പരമുള്ള ഇഷ്ടം അളക്കാന്‍ ഇരുവരും പരസ്പരം കൈകള്‍ ചങ്ങലക്കിട്ടു. ഫെബ്രുവരി മാസം 14ാം തിയതി വാലന്റൈന്‍സ് ദിവസത്തിലാണ് ഇരുവരും 'ചങ്ങലയില്‍' ആയത്. 3 മാസം ഈ രീതിയില്‍ തുടരാനായിരുന്നു പ്ലാന്‍.
ഇരുവര്‍ക്കുമിടയിലെ വഴക്കുകള്‍ കൂടിയപ്പോഴാണ് പരസ്പരം ചങ്ങലയില്‍ ബന്ധിച്ചു തങ്ങളുടെ ഇഷ്ടം ഒന്ന് ടെസ്റ്റ് ചെയ്യാന്‍ വിക്ടോറിയയും അലക്‌സാണ്ടറും തീരുമാനിച്ചത്. മൂന്ന് മാസം കുഴപ്പമില്ലാതെ മുന്‍പോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് ഇരുവരുമെത്തിയത്. ഇതാണ് വര്‍ത്തയായതും. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും സംഗതി കീഴ്‌മേല്‍ മറിഞ്ഞു.
123 ദിവസത്തെ ചങ്ങലയില്‍ ബന്ധിപ്പിച്ച ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് വിക്ടോറിയയും അലക്‌സാണ്ടറും ചങ്ങല വിച്ഛേദിച്ചത്. അധികം താമസമില്ലാതെ ഇരുവരും ബന്ധം വേണ്ട എന്നുവച്ച് വഴിപിരിഞ്ഞു. യൂണിറ്റി മോനുമെന്റിന്റെ മുന്‍പില്‍ വച്ച് ചങ്ങല അഴിച്ച ഉടനെ 'ഹൂറായ്' (സ്വാതന്ത്ര്യം) എന്നാണ് വിക്ടോറിയ വിളിച്ചു പറഞ്ഞത് എന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'എനിക്ക് എന്റെ സ്വന്തം സ്വതന്ത്ര ജീവിതം നയിക്കാനും ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാനുമാണ് ആഗ്രഹം. ഒടുവില്‍ ഞാന്‍ സ്വതന്ത്രയായി,' വിക്ടോറിയ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലക്‌സാണ്ടര്‍ അതെ സമയം ഇന്‍സ്റ്റാഗ്രാമില്‍ അസാധാരണ ജീവിതം പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് ബന്ധം വേര്‍പെടുത്തിയത്. 'ഞങ്ങളെ പിന്തുണച്ചതിന് എല്ലാവര്‍ക്കും നന്ദി. നോക്കൂ, ഞങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചല്ല. അതെ സമയം ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. ജീവിതത്തില്‍ ഈ അനുഭവം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമുണ്ട്.' ഇരുവരും ഉക്രെയ്‌നിലെ വെവ്വേറെ പ്രദേശങ്ങളിലാണ് ഇപ്പോള്‍ താമസം.
ഊരി മാറ്റാനോ, അഴിച്ചെടുക്കാനോ പറ്റാത്ത രീതിയിലാണ് ഇരുവരുടെയും കൈകളില്‍ ചങ്ങല ബന്ധിപ്പിച്ചിരുന്നത്. പൊളിച്ചു മാറ്റുകയാണ് ഏക വഴി. ചങ്ങലയുമായി ജീവിക്കാന്‍ പല ക്രമങ്ങളിലും ഇരുവരും മാറ്റം വരുത്തി. മുകളില്‍ നിന്ന് താഴേക്ക് സിപ്പുകളുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും ഉപയോഗിച്ചത്. പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്‌നമായിരുന്നു. വിക്ടോറിയ പലപ്പോഴും അലക്‌സാണ്ടറിനെ സ്ത്രീകളുള്ള വാഷ്‌റൂമിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതയായി. കാര്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അലക്‌സാണ്ടര്‍ തന്റെ ജോലി സ്ഥലത്തേക്ക് വിക്ടോറിയയെ കൂടെക്കൂട്ടി. കൃത്രിമ കണ്‍പീലി നിര്‍മിക്കുന്ന ജോലി ചെയുന്ന വിക്ടോറിയ പക്ഷെ തന്റെ ജോലി വേണ്ട എന്ന് വയ്‌ക്കേണ്ടിവന്നു ഈ ഇഷ്ട പരീക്ഷണത്തിനായി. പരസ്പരം ചങ്ങലയില്‍ ബന്ധിച്ചു ജീവിച്ചതിനുള്ള ഉക്രേനിയന്‍ റെക്കോര്‍ഡ് വിക്ടോറിയയുടെയും അലക്‌സാണ്ടറിന്റെയും പേരിലാണ.്‌
 

Latest News