റിയാദ് - അഴിമതി കേസുകളിൽ അറസ്റ്റിലായ രാജകുമാരന്മാരെയും മന്ത്രിമാരെയും വ്യവസായികളെയും പാർപ്പിക്കുന്നതിന് ഒഴിപ്പിച്ച റിട്‌സ് കാൾട്ടൻ ഹോട്ടലിൽ വീണ്ടും സന്ദർശകരെയും താമസക്കാരെയും സ്വീകരിക്കുന്നു. നവംബർ നാലിനാണ് അഴിമതി കേസ് പ്രതികളെ പാർപ്പിക്കുന്നതിന് തലസ്ഥാന നഗരിയിലെ ഏറ്റവും ആഡംബര ഹോട്ടലായ റിട്‌സ് കാൾട്ടൻ ഒഴിപ്പിച്ചത്. 85 ദിവസത്തെ ഇടവേളക്കു ശേഷം ഫെബ്രുവരി ഒന്നു മുതൽ ഹോട്ടലിൽ വീണ്ടും സന്ദർശകരെ സ്വീകരിക്കും. ഫെബ്രുവരി ഒന്നു മുതലുള്ള തീയതികളിലേക്ക് ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്യുന്നതിന് ആരംഭിച്ചിട്ടുണ്ട്. ഡീലക്‌സ് റൂമിന് ദിവസത്തിന് നികുതിയുൾപ്പെടെ 2,500 റിയാലിനാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ബുക്കിംഗ് തുടങ്ങി അൽപ സമയത്തിനകം ലഭ്യമായ മുറികളിൽ 95 ശതമാനത്തിലധികവും ബുക്ക് ചെയ്തു കഴിഞ്ഞു.
അഴിമതി കേസിൽ അറസ്റ്റിലായ നിരവധി പേരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്. അഴിമതിയിലൂടെ സമ്പാദിച്ച പണം തിരിച്ചുനൽകുന്നതിന് ഒത്തുതീർപ്പുണ്ടാക്കിയവരെയും നിരപരാധികളാണെന്ന് തെളിഞ്ഞവരെയുമാണ് വിട്ടയച്ചത്. അറസ്റ്റിലായവരിൽ 95 ശതമാനവും അഴിമതി പണം ഖജനാവിൽ തിരിച്ചടച്ച് കേസ് അവസാനിപ്പിക്കുന്നതിന് ഒത്തുതീർപ്പുണ്ടാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.