Sorry, you need to enable JavaScript to visit this website.

കൊച്ചി ഫ് ളാറ്റ് പീഡനം: മാർട്ടിനെ തൃശൂരിലെത്തിച്ച് തെളിവെടുത്തു

തൃശൂർ- കൊച്ചിയിൽ യുവതിയെ ഫ് ളാറ്റിൽ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തൃശൂർ മുണ്ടൂർ സ്വദേശി മാർട്ടിനെ ഇന്നലെ തൃശൂരിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ കൊച്ചി സെൻട്രൽ പോലീസിന്റെയും നാട്ടുകാരുടേയും ആർ.ആർ.ടി പ്രവർത്തകരുടേയും നേതൃത്വത്തിലാണ് കഴിഞ്ഞയാഴ്ച മാർട്ടിനെ തൃശൂർ ജില്ലയിലെ കിരാലൂരിൽ നിന്നും പിടികൂടിയത്. തുടർന്ന് റിമാന്റിലായിരുന്നു. കൊച്ചി ഫഌറ്റിലെ തെളിവെടുപ്പിനു ശേഷമാണ് ഇയാളെ തൃശൂരിലേക്ക് കൊണ്ടുവന്നത്. തൃശൂരിൽ മാർട്ടിൻ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചതിനെക്കുറിച്ചും ഇയാൾക്ക് തൃശൂരിൽ ലഭിച്ച സഹായങ്ങളെക്കുറിച്ചും ആരെല്ലാമാണ് സഹായിച്ചത് എന്നതിനെക്കുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത്. 


മാർട്ടിന് ഒളിച്ചു താമസിക്കാനായി സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും ഇയാളുടെ നാട്ടിലെ മറ്റു സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പേരാമംഗലം, മുണ്ടൂർ, അമല ഭാഗങ്ങളിലെ ബാങ്കുകളിലും സംഘം പരിശോധന നടത്തി. പല രേഖകളും ബാങ്ക് അധികൃതർ പോലീസിന് കൈമാറി. 
കൊച്ചിയിൽനിന്നും തെളിവെടുപ്പിനെത്തിയ അന്വേഷണസംഘത്തിന് ആവശ്യമായ സഹായങ്ങളുമായി മെഡിക്കൽ കോളേജ് പോലീസും ഒപ്പമുണ്ടായിരുന്നു. മാർട്ടിന്റെ പേരാമംഗലത്തുള്ള വീടിനു മുന്നിലൂടെ പോലീസ് സംഘം കടന്നുപോയെങ്കിലും വീട്ടിലേക്ക് കയറിയില്ല. വർഷങ്ങളായി ഇയാൾക്ക് വീടുമായി ബന്ധമില്ലാത്തതിനാലാണ് വീട്ടിൽ കയറാതിരുന്നത്. തെളിവെടുപ്പ് പൂർത്തിയാക്കി വൈകീട്ട് മൂന്നോടെ അന്വേഷണസംഘം കൊച്ചിയിലേക്ക് തിരിച്ചുപോയി.
 

Latest News