റിയാദ് - അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം ഏപ്രിലിൽ 0.4 ശതമാനം തോതിൽ കുറഞ്ഞു. 50 കോടിയോളം ഡോളറിന്റെ കുറവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്.
ഏപ്രിൽ മാസാവസാനത്തെ കണക്കുകൾ പ്രകാരം അമേരിക്കൻ ബോണ്ടുകളിൽ സൗദി അറേബ്യ 130.3 ബില്യൺ ഡോളർ (488.6 ബില്യൺ റിയാൽ) നിക്ഷേപിച്ചിട്ടുണ്ട്. മാർച്ച് അവസാനം ഇത് 130.8 ബില്യൺ ഡോളർ (490.5 ബില്യൺ റിയാൽ) ആയിരുന്നു. തുടർച്ചയായി അഞ്ചാം മാസമാണ് അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപം സൗദി അറേബ്യ കുറക്കുന്നത്. എങ്കിലും അമേരിക്കൻ ബോണ്ടുകളിലെ ഏറ്റവും വലിയ നിക്ഷേപകരുടെ പട്ടികയിൽ പതിനാലാം സ്ഥാനം സൗദി അറേബ്യ നിലനിർത്തി.
അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപത്തിൽ 80 ശതമാനവും (104.4 ബില്യൺ ഡോളർ) ദീർഘകാല നിക്ഷേപവും 20 ശതമാനം (25.8 ബില്യൺ ഡോളർ) ഹ്രസ്വകാല നിക്ഷേപവുമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം നാലു ശതമാനം (500 കോടി ഡോളർ) തോതിൽ ഉയർന്നു. 2020 ഏപ്രിലിൽ ഇത് 125.3 ബില്യൺ ഡോളറായിരുന്നു.
കഴിഞ്ഞ വർഷാദ്യം മുതൽ അമേരിക്കൻ ബോണ്ടുകളിൽ സൗദി അറേബ്യ തുടർച്ചയായി നിക്ഷേപം ഉയർത്തി. 2020 ജനുവരിയിൽ നിക്ഷേപം 182.9 ബില്യൺ ഡോളറായാണ് ഉയർത്തിയത്. 2019 ഡിസംബറിൽ ഇത് 179.8 ബില്യൺ ഡോളറായിരുന്നു. ഫെബ്രുവരിയിൽ 184.4 ബില്യൺ ഡോളറായും നിക്ഷേപം ഉയർത്തി. എന്നാൽ കൊറോണ മഹാമാരി വ്യാപനത്തോടെ മാർച്ചിൽ നിക്ഷേപം 159.1 ബില്യൺ ഡോളറായും ഏപ്രിലിൽ 125.3 ബില്യൺ ഡോളറായും മേയിൽ 123.5 ബില്യൺ ഡോളറായും സൗദി അറേബ്യ കുറച്ചു. ലോക്ഡൗൺ ലഘൂകരിക്കുകയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വീണ്ടും ഉണർവ് പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്തതോടെ ജൂൺ മുതൽ സൗദി അറേബ്യ വീണ്ടും അമേരിക്കൻ ബോണ്ടുകൾ വാങ്ങാൻ തുടങ്ങി. ജൂലൈയിൽ 124.6 ഉം ഓഗസ്റ്റിൽ 130 ഉം സെപ്റ്റംബറിൽ 131.2 ഉം ഒക്‌ടോബറിൽ 134.2 ഉം നവംബറിൽ 137.6 ഉം ബില്യൺ ഡോളറായി അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം വർധിച്ചു. ഡിസംബറിൽ ഇത് 136.4 ഉം 2021 ജനുവരിയിൽ 132.9 ഉം മാർച്ചിൽ 130.8 ഉം ഏപ്രിലിൽ 130.3 ഉം ബില്യൺ ഡോളറായി കുറഞ്ഞു.
കഴിഞ്ഞ വർഷം അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 24 ശതമാനം (43.4 ബില്യൺ ഡോളർ) തോതിൽ കുറഞ്ഞിരുന്നു. 2019 അവസാനത്തിൽ 179.8 ബില്യൺ ഡോളറായിരുന്ന നിക്ഷേപം കഴിഞ്ഞ ഡിസംബറിൽ 136.4 ബില്യൺ ഡോളറായി. 2019 ൽ 4.8 ശതമാനം (8.2 ബില്യൺ ഡോളർ) തോതിലും 2018 ൽ 16.4 ശതമാനം (24.2 ബില്യൺ ഡോളർ) തോതിലും അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപം സൗദി അറേബ്യ ഉയർത്തിയിരുന്നു.