പാക്കിസ്ഥാനില്‍ ലൈംഗിക വിവാദം; മുഫ്തി അസീസിനെതിരെ പോലീസ് കേസെടുത്തു

ലാഹോര്‍- മതപാഠശാലയിലെ വിദ്യാര്‍ഥികളിലൊരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിവാദത്തില്‍ ജംഇയ്യത്ത് ഉലമായേ ഇസ്ലാം നേതാവ്  മുഫ്തി അസീസുറഹ്മാനെതിരെ ലാഹോര്‍ പോലീസ് കേസെടുത്തു. പരീക്ഷയില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ജാമിഅ അസദുല്‍ ഫാറൂഖ് അധ്യാപകനായിരുന്ന 70 കാരനായ അസീസുറഹ്്മാന്‍ തന്നെയും മറ്റൊരു വിദ്യാര്‍ഥിയേയും ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന ആരോപണവുമായി സ്വാത്തിലെ വിദ്യാര്‍ഥിയാണ് രംഗത്തുവന്നത്. ലൈംഗിക ബന്ധത്തിനു വഴങ്ങിയില്ലെങ്കില്‍ മദ്രസയില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മറ്റു വഴിയില്ലാത്തതിനല്‍ അസീസുറഹ്മാന്റെ നടപടി വീഡിയോയില്‍ പകര്‍ത്തിയെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.
മദ്രസ വിദ്യര്‍ഥിയെ മുഫ്തി അസീസ് പീഡിപ്പിക്കുന്ന ദൃശ്യം ബുധനാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മുഫ്തിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം നിര്‍മിച്ചതാണ് വീഡിയോ എന്ന വാദവുമായി മുഫ്തി രംഗത്തുവന്നിട്ടുണ്ട്.
ആരോപണം ഉന്നയിച്ച വിദ്യാര്‍ഥിയെ രണ്ടാഴ്ചയായി കാണാനില്ലെന്നും തനിക്ക് മയക്കുമരുന്ന് നല്‍കിയാണ് ദൃശ്യം പകര്‍ത്തിയതെന്നും മുഫ്തി നല്‍കിയ വീഡിയോയില്‍ പറയുന്നു.

 

 

Latest News