Sorry, you need to enable JavaScript to visit this website.

എന്‍ജിനീയര്‍ ജോലി മതിയായില്ല, ആഡംബര ജീവിതത്തിന് കഞ്ചാവു വിറ്റ യുവാവും യുവതിയും പിടിയില്‍

ബംഗളൂരു- സിവില്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് നഗരത്തിലെ കഞ്ചാവുവില്‍പ്പന സംഘത്തോടൊപ്പം ചേര്‍ന്ന യുവതിയും സുഹൃത്തും പിടിയില്‍. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി രേണുക (25), സുഹൃത്തും ബിഹാര്‍ സ്വദേശിയുമായ സുധാംശു സിങ്ങ് (21) എന്നിവരാണ് സദാശിവനഗര്‍ പോലീസിന്റെ പിടിയിലായത്. ന്യൂബെല്‍ റോഡിലെ ഐ.ടി.ഐ പാര്‍ക്കിന് സമീപം യുവതിയും യുവാവും കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പോലീസെത്തി ഇരുവരെയും പിടികൂടിയത്. രേണുകയുടെ ബാഗില്‍നിന്ന് രണ്ടര കിലോ കഞ്ചാവും 6,500 രൂപയും കണ്ടെടുക്കുകയും ചെയ്തു.

രേണുകയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇവര്‍ ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ സിവില്‍ എന്‍ജിനിയറായിരുന്നെന്നും ജോലി രാജിവെച്ച ശേഷം കഞ്ചാവ് സംഘത്തിനൊപ്പം ചേരുകയായിരുന്നുവെന്നും അറിഞ്ഞത്. ആഡംബര ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ക്ക് സ്ഥാപനത്തില്‍നിന്ന് കിട്ടുന്ന ശമ്പളം തികയാതെ വന്നതോടെതാണ് കഞ്ചാവ് സംഘത്തോടൊപ്പം ചേര്‍ന്നതെന്ന് പോലീസ് പറഞ്ഞു. രേണുകയുടെ സഹപാഠിയായിരുന്ന സിദ്ധാര്‍ഥ് എന്നയാളാണ് കഞ്ചാവ് സംഘവുമായി ഇവരെ ബന്ധപ്പെടുത്തിയത്. നഗരത്തില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നയാളാണ് സിദ്ധാര്‍ഥ്.

രേണുകയും സിദ്ധാര്‍ഥും ചേര്‍ന്ന് ഒഡിഷയില്‍നിന്ന് കഞ്ചാവ് നേരിട്ടെത്തിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രേണുകയെ വില്‍പ്പനയില്‍ സഹായിക്കാന്‍ സിദ്ധാര്‍ഥാണ് സുധാംശുവിനെ നിയോഗിച്ചത്. ലോക്ഡൗണായതോടെ കഞ്ചാവിന്റെ ലഭ്യത കുറഞ്ഞതിനാല്‍ വലിയ വിലയ്ക്കാണ് കൈവശമുള്ള കഞ്ചാവ് ഇവര്‍ വിറ്റഴിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സിദ്ധാര്‍ഥിനെയും ഇവരുടെ സംഘത്തിലുള്ള മറ്റുള്ളവരെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

 

 

Latest News