Sorry, you need to enable JavaScript to visit this website.

ദൽഹി പോലീസിന് തിരിച്ചടി, ജാമ്യം ലഭിച്ചവരെ ജയിലിൽ ഇടരുത്; വിദ്യാര്‍ഥികളെ ഉടൻ മോചിപ്പിക്കണം

ന്യൂദൽഹി- ദൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച മൂന്ന് വിദ്യാർഥികളുടെ മോചനം തടഞ്ഞ ദൽഹി പോലീസിന് തിരിച്ചടി. വിദ്യാർത്ഥികളെ ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇ-മെയിൽ വഴിയാണ് ജയിൽ അധികൃതർക്ക് നിഷേധനം നൽകിയത്. വിദ്യാർഥികളെ പുറത്തുവിടുന്നത് പോലീസ് വൈകിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർഥികളുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. സാങ്കേതക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ മോചനം ജയിൽ അധികൃതർ നീട്ടിയത്. തുടർന്ന് വിഷയത്തിൽ ഇടപെട്ട കോടതി ഉടൻ മോചിപ്പിക്കണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു. കേസിൽ യു.എ.പി.എ. ചുമത്തപ്പെട്ട ജെ.എൻ.യു. വിദ്യാർഥികളായ ദേവാംഗന കലീത്ത, നടാഷ നാർവാൾ, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർഥിനി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ദൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയത്.

എന്നാൽ, വിദ്യാർഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേൽവിലാസങ്ങൾ ശരിയാണോ എന്ന് വിലയിരുത്താൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദൽഹി പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാർഥികളുടെ മോചനം വൈകിപ്പിക്കാൻ ദൽഹി പോലീസ് ശ്രമിക്കുന്നുവെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചത്. മേൽവിലാസങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ജയിൽ മോചനത്തിന് ഉത്തരവിട്ടവരെ വീണ്ടും ജയിലിൽ പാർപ്പിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.

രാജ്യസഭ മുൻ എം.പി. വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാൻ, ജെ.എൻ.യുവിലെയും ജാമിയ മിലിയ സർവകലാശാലയിലെയും പ്രൊഫസർമാർ എന്നിവരാണ് വിദ്യാർഥികൾക്കുവേണ്ടി ജാമ്യം നിന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വിദ്യാർഥികളുടെ ആധാർ കാർഡ് അടക്കമുള്ളവ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ദൽഹി ഹൈക്കോടതി മൂന്നു പേർക്കും ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള തിരക്കിനിടെ അധികൃതർ പ്രതിഷേധവും ഭീകര പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് അവ്യക്തമാക്കിയെന്ന് ഹൈക്കോടതി വിമർശം ഉന്നയിച്ചിരുന്നു.


 

Latest News