ജിദ്ദ - വികസനം മറയാക്കി ലക്ഷദ്വീപിലെ നിഷ്‌കളങ്കരും നിസ്വാർത്ഥരുമായ മുസ്‌ലിംകളെ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച് ദ്രോഹിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റുകൾ യഥാർത്ഥത്തിൽ കോർപറേറ്റ് ഭീമന്മാരെ സഹായിക്കുകയാണെന്ന് പ്രബോധകനും വാഗ്മിയുമായ ശിഹാബ് സലഫി ആരോപിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിലെ പ്രതിവാര ക്ലാസ്സിൽ 'പരീക്ഷണമാണ് ഇസ്‌ലാം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിന്റെ ആവിർഭാവ കാലം തൊട്ടുതന്നെ അനുയായികൾക്ക് കഠിനമായ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
മനുഷ്യരിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയരായവർ പ്രവാചകന്മാരാണ്. പിന്നീട് പ്രബോധന ദൗത്യം ഏറ്റെടുത്തവർക്കും തുല്യതയില്ലാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക് നിരന്തര പരീക്ഷണങ്ങളെ നേരിടേണ്ടിവരുമെന്ന് പ്രവാചകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പാപങ്ങൾ ഒന്നുമില്ലാതെ അല്ലാഹുവിനെ കണ്ട് മുട്ടാൻ വേണ്ടിയാണ് പരീക്ഷണങ്ങൾ നൽകുന്നതെന്ന് മനസ്സിലാക്കണം.
ജീവിതത്തിലെ പ്രയാസങ്ങൾ കാരണമായി സ്വർഗത്തിലെ തന്റെ പദവികൾ വർധിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കണം. വർത്തമാന കാലത്ത് പ്രയാസപ്പെടുന്ന വിശ്വാസികൾ ക്ഷമിച്ചാൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നൽകാൻ ദൈവം തയാറാണെന്ന് അദ്ദേഹം സദസ്യരെ ഉദ്‌ബോധിപ്പിച്ചു. സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച യോഗത്തിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.