Sorry, you need to enable JavaScript to visit this website.

ജാമ്യം ലഭിച്ച വിദ്യാര്‍ഥികളെ വിട്ടയക്കാതെ ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- ദല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ഥികളുടെ മോചനം ദല്‍ഹി പോലീസ് വൈകിക്കുന്നുവെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കേസില്‍ യു.എ.പി.എ. ചുമത്തപ്പെട്ട ജെ.എന്‍.യു. വിദ്യാര്‍ഥികളായ ദേവാംഗന കലീത്ത, നടാഷ നാര്‍വാള്‍, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥിനി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയത്.

എന്നാല്‍, വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേല്‍വിലാസങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാര്‍ഥികളുടെ മോചനം വൈകിപ്പിക്കാന്‍ ദല്‍ഹി പോലീസ് ശ്രമിക്കുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചത്.

രാജ്യസഭ മുന്‍ എം.പി. വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാന്‍, ജെ.എന്‍.യുവിലെയും ജാമിയ മിലിയ സര്‍വകലാശാലയിലെയും പ്രൊഫസര്‍മാര്‍ എന്നിവരാണ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ജാമ്യം നിന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ളവ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ദല്‍ഹി ഹൈക്കോടതി മൂന്നു പേര്‍ക്കും ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള തിരക്കിനിടെ അധികൃതര്‍ പ്രതിഷേധവും ഭീകര പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്പ് അവ്യക്തമാക്കിയെന്ന് ഹൈക്കോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.

 

Latest News