ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനിൽ നവജാത പശു കുട്ടികളിൽ നിന്നും ശേഖരിക്കുന്ന സെറം ചേർക്കുന്നുവെന്നത് വളച്ചൊടിച്ച വാർത്തയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വെറോ സെല്ലുകളുടെ തയ്യാറാക്കലിനും വളർച്ചയ്ക്കും വേണ്ടി മാത്രമാണ് നവജാത പശു കുട്ടികളിൽ നിന്നും എടുക്കുന്ന സെറം ഉപയോഗിക്കുന്നത്. ആഗോള തലത്തിൽതന്നെ വെറോ സെൽ വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ചേരുവയാണ് കന്നുകാലികളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും എടുക്കുന്ന വിവിധതരം സെറങ്ങൾ.
വാക്‌സിനുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന കോശങ്ങളുടെ രൂപീകരണത്തിനായാണ് വെറോ സെല്ലുകൾ ഉപയോഗിച്ചുവരുന്നത്. പോളിയോ, റെയ്ബീസ്, ഇൻഫ്‌ലുവൻസ വാക്‌സിനുകളുടെ ഉത്പാദനത്തിനായി ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്.
വളർച്ചയ്ക്ക് ശേഷം, ഈ വെറോ സെല്ലുകൾ, നവജാത പശു കുട്ടികളുടെ സെറത്തിന്റെ സാന്നിധ്യം പൂർണമായും നീക്കം ചെയ്യുന്നതിനായി, ജലം, രാസവസ്തുക്കൾ ('ബഫർ' എന്നു സാങ്കേതികമായി അറിയപ്പെടുന്നു) എന്നിവ ഉപയോഗിച്ച് നിരവധി തവണ കഴുകുന്നു. അതിന് ശേഷം വാക്‌സിൻ ഉത്പാദനത്തിന്റെ അടുത്തഘട്ടത്തിന്റെ ഭാഗമായി വെറോ സെല്ലുകളിൽ കൊറോണ വൈറസിനെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇവയുടെ വളർച്ചാ സമയത്ത് വെറോ സെല്ലുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നു. പിന്നീട് വളർത്തിയെടുത്ത വൈറസിനെ നിർവീര്യമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിർവീര്യമാക്കപ്പെട്ട വൈറസിനെ ആണ് വാക്‌സിൻ ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. വാക്‌സിന്റെ അന്തിമ രൂപീകരണത്തിൽ പശു കുട്ടികളിൽ നിന്നുള്ള സെറം ഉപയോഗപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ അന്തിമ ഉത്പന്നമായ കൊവാക്‌സിനിൽ നവജാത പശു കുട്ടികളിൽ നിന്നുള്ള സെറം ഉൾപ്പെടുന്നില്ല. മാത്രമല്ല ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ചേരുവകളിൽ ഒന്നും തന്നെ ഈ സെറം ഉൾപ്പെടുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.






