തിരുവനന്തപുരം- കെ. സുധാകരൻ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ വികാരനിർഭരമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം. താൻ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ച് സൂചിപ്പിച്ചായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. ചിരിക്കുന്നവരെല്ലാം സ്‌നേഹിതൻമാരാണെന്നു കരുതരുതെന്നും മുന്നിലെത്തി പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാകില്ല എന്നുള്ള അനുഭവ പാഠമാണ് തനിക്കുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
താൻ ബി.ജെപി അനുകൂലിയാണെന്നു എതിരാളികൾ ആരോപണം ഉയർത്തിയപ്പോൾ കോൺഗ്രസിൽ ആരും പ്രതികരിച്ചില്ല. സുധാകരനു ബി.ജെ.പി ബന്ധമുണ്ടെന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ ആരോപണത്തെ പരാമർശിച്ച് ചെന്നിത്തല വ്യക്തമാക്കി.
കെ.സുധാകരനെതിരെയുള്ള വാർത്ത കണ്ടപ്പോൾ വേദന തോന്നി. അപ്പോഴാണ് പ്രസ്താവന കൊടുക്കണമെന്നു തോന്നിയത്. കാരണം, തന്നെക്കുറിച്ച് പറഞ്ഞപ്പോൾ ആരും പ്രസ്താവന ഇറക്കാത്ത വേദന അന്നു മനസിലാക്കിയിരുന്നു. ഓർമവച്ച നാൾ മുതൽ കോൺഗ്രസുകാരനായ തനിക്കെതിരെ എതിരാളികൾ പറഞ്ഞപ്പോൾ പല സ്‌നേഹിതരും എതിരാളികളെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. ആ മനോവികാരം കണ്ടാണ് കെ.സുധാകരനുവേണ്ടി ഞാൻ പോസ്റ്റിട്ടത്. അതായിരിക്കണം പാർട്ടിയുടെ വികാരം. കെ.സുധാകരൻ കോൺഗ്രസിന്റെ സമുന്നത നേതാവാണ്. അദ്ദേഹത്തിനെതിരെ അമ്പെയ്താൽ നമുക്കെല്ലാവർക്കും കൊള്ളുമെന്ന തോന്നൽ വേണം. അല്ലാതെ അദ്ദേഹത്തിനല്ലേ കൊണ്ടത് എന്നു ചിന്തിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മൾ തന്നെയാണെന്ന് ഓർക്കണം.
കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി ഓടുപൊളിച്ചു വന്നയാളല്ല. പാർട്ടിക്കുവേണ്ടി വർഷങ്ങളായി പ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരമായിരുന്നു. തകർക്കാൻ ശ്രമിക്കുമ്പോൾ ഉജ്വലമായി തിരിച്ചുവന്ന ചരിത്രമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. കെ.കരുണാകരൻ പാർട്ടി വിട്ടപ്പോൾ പാർട്ടിയിൽ ആരും ഉണ്ടാകില്ലെന്നു കരുതിയവരുണ്ട്. എന്നാൽ പാർട്ടി ശക്തമായി തിരിച്ചുവന്നു. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഉണ്ടായി. കോവിഡ് സാഹചര്യമില്ലായിരുന്നെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നു. കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.