Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടികളുടെ ലഹരികടത്ത്: തമിഴ്‌നാട്ടില്‍നിന്ന് ഒരാള്‍ പിടിയില്‍

അറസ്റ്റിലായവരുടെ എണ്ണം നാലായി, പ്രതിയെ പിടികൂടിയത് സാഹസികമായി

കൊച്ചി- അങ്കമാലി കറുകുറ്റിയില്‍ രണ്ട് കോടി വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയ കേസില്‍ തമിഴ്നാട് സ്വദേശിയായ ഒരാള്‍ കൂടി പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ അട്ടന്‍ത്തങ്കല്‍ ബാലമുരുകന്‍ നഗറില്‍ താമസിക്കുന്ന സുരേഷിനെ (36)യാണ് അന്വേഷണ സംഘം തമിഴ്നാട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
നേരത്തെ ആബിദ്, ശിവപ്രസാദ്, ഇബ്രാഹിംകുട്ടി എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ചെന്നൈയിലെ മയക്കുമരുന്ന് സംലത്തിലെ പ്രധാന ഇടനിലക്കാരനാണ് പിടിയിലായ സുരേഷ് എന്ന് പോലിസ് പറഞ്ഞു. മയക്കുമരുന്നിന്റെ ആവശ്യത്തിന് സുരേഷിന്റെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നത്. ആബിദ്, ശിവപ്രസാദ്, ഇബ്രാഹിംകുട്ടി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാളെ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം  തമിഴ്‌നാട് മധുരക്കടുത്ത് ഇളയംകുടിയില്‍നിന്നു പ്രദേശം വളഞ്ഞ് സാഹസികമായാണ് അറസ്റ്റ് ചെയ്തത്.
ചെറുത്തു നില്‍പ്പുമുണ്ടായെങ്കിലും പോലിസ് ഇയാളെ കീഴടക്കുകയായിരുന്നു. കോടികള്‍ വിലവരുന്ന മയക്കുമരുന്ന് ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പിക്ക് വാനില്‍ കൊണ്ടുവരുന്ന വഴി ഈ മാസം അഞ്ചിന് അങ്കമാലി കറുകുറ്റിയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. വാനിലുണ്ടായിരുന്ന ആബിദിനെയും ശിവപ്രസാദിനെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിംകുട്ടിയും ഇപ്പോള്‍ സുരേഷും അറസ്റ്റിലായത്.
പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.പി കാര്‍ത്തിക്ക് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രന്‍, എസ്.സി.പി.ഒ മാരായ റോണി ആഗസ്റ്റിന്‍, ടി. ശ്യാംകുമാര്‍, സി.പി.ഒ മാരായ പി.എസ് ജീമോന്‍, പി.ഡി പ്രസാദ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

 

Latest News