ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് വയോധികനെ മര്‍ദിക്കുകയും താടി മുറിക്കുകയും ചെയ്ത സംഭവത്തില്‍ വര്‍ഗീയതയില്ലെന്ന വാദവുമായി പോലീസ്.
സംഭവത്തില്‍ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പുതിയ വിശദീകരണം. സൂഫി അബ്ദുസ്സമദ് എന്നയാളെ മര്‍ദിച്ചവരില്‍ ഹിന്ദുക്കളും മുസ്ലിംകളുമുണ്ടെന്നും ഇയാള്‍ വില്‍പന നടത്തിയ ഏലസ്സുകളില്‍ ആളുകള്‍ അതൃപ്തരായിരുന്നുവെന്നും പോലീസ് പറയുന്നു. കല്ലൂ,ആദില്‍ എന്നിവരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. പോളി, ആരിഫ്, മുശാഹിദ്, പര്‍വേഷ് ഗുര്‍ജാര്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.
അറസ്റ്റിലായ പ്രതി ഗുര്‍ജാറിന്റെ വീട്ടില്‍വെച്ചാണ് അബ്ദുസ്സമദ് ആക്രമിക്കപ്പെട്ടിരുന്നത്. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തില്‍ രണ്ട് ദിവസത്തിനുശേഷമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നത്.
ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതായോ താടി മുറിച്ചതായോ സമദ് നല്‍കിയ പരാതിയില്‍ ഇല്ലെന്നും പോലീസ് പറഞ്ഞു.
കുടുംബത്തില്‍ ഒരാളുടെ ബാധ ഒഴിവാക്കുന്നതിന് സമദ് ഗുര്‍ജാറിന് ഏലസ്സ് നല്‍കിയിരുന്നുവെന്നും ഇതിന് ഫലമില്ലാത്തതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തതെന്നും പോലീസ് അവകാശപ്പെടുന്നു.
അതേസമയം, നാല് പേര്‍ ചേർന്ന് സമദിനെ മര്‍ദിക്കുന്നതു താടി മുറിക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.