ന്യൂദൽഹി- പ്രതിരോധ കുത്തിവെപ്പിനെ തുടർന്നുണ്ടാകുന്ന പ്രതികൂല അവസ്ഥ വർധിച്ചു വരുന്നതായും ഇതിനെ തുടർന്ന് മരണസംഖ്യ കൂടുന്നതായുമുള്ള മാധ്യമ വാർത്തകളെ തള്ളി കേന്ദ്ര സർക്കാർ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം,2021 ജനുവരി 16 നും 2021 ജൂൺ 7 നും ഇടയിൽ വാക്‌സിനേഷനെത്തുടർന്ന് 488 പേർ മരിച്ചുവെന്നാണ് കണക്ക്. 23.5 കോടി ഡോസ് വാക്‌സിൻ നൽകിയ സമയത്താണ് ഈ റിപ്പോർട്ട് വന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ അപൂർണ്ണവും പരിമിതവുമായ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് 19 വാക്‌സിനേഷനെത്തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം, 23.5 കോടി ഡോസുകളിൽ 0.0002% മാത്രമാണ്. ഇത് ഒരു ജന സമൂഹത്തിൽ പ്രതീക്ഷിക്കുന്ന മരണനിരക്കിനുള്ളിലാണ്.
ഒരു ജന സമൂഹത്തിൽ മരണങ്ങൾ ഒരു നിശ്ചിത നിരക്കിൽ സംഭവിക്കുന്നു. എസ്.ആർ.എസ് ഡാറ്റ പ്രകാരം 2017 ലെ മരണ നിരക്ക് പ്രതിവർഷം 1000 പേർക്ക് 6.3 ആണ്.
കോവിഡ് 19 സ്ഥിരീകരിക്കുന്നവരിലെ മരണനിരക്ക് 1% ൽ കൂടുതലാണെന്നും കോവിഡ് 19 വാക്‌സിനേഷൻ മൂലം ഈ മരണങ്ങളെ തടയാൻ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.അതിനാൽ, കോവിഡ് 19 രോഗം മൂലം മരിക്കാനുള്ള സാധ്യതയുമായി താരതമ്യപ്പെടുത്തുമ്പോൾ, വാക്‌സിനേഷനെ തുടർന്ന് മരണം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.
വ്യക്തികളിൽ,രോഗ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതിനെത്തുടർന്ന് ആരോഗ്യപരമായി ഉണ്ടാകുന്ന അസ്വാഭാവികമായ സംഭവമായാണ് 'പ്രതിരോധ കുത്തിവെപ്പിനെ തുടർന്നുണ്ടാകുന്ന പ്രതികൂല അവസ്ഥയെ നിർവചിച്ചിരിക്കുന്നത്. എന്നാൽ,അതിന് വാക്‌സിൻ ഉപയോഗവുമായി ബന്ധം ഉണ്ടാകണമെന്നും ഇല്ല.
ഏതെങ്കിലും പ്രതിരോധ മരുന്ന് കുത്തിവയ്പ്പിനെത്തുടർന്ന് മരണമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ വൈകല്യമോ മറ്റ് അസുഖങ്ങളോ ഉണ്ടാക്കുന്ന സംഭവങ്ങളെ ഗുരുതരമായതോ തീവ്രമോ ആയ കേസുകളായി തിരിച്ച് , ജില്ലാതലത്തിൽ അവയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ട്.
വാക്‌സിൻ കാരണമാണോ, അപകടമുണ്ടായതെന്ന് നിർണയിക്കാൻ, അതുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ സഹായിക്കുന്നു.അതിനാൽ,ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ എഇഎഫ്‌ഐ കമ്മിറ്റികൾ അന്വേഷിച്ച് കാരണം കണ്ടെത്താതെ, വാക്‌സിനേഷനെത്തുടർന്നുണ്ടാകുന്ന ഏതെങ്കിലും മരണമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതോ ആയ സംഭവത്തിന് കാരണം വാക്‌സിൻ സ്വീകരിച്ചത് ആണെന്ന് സ്വയം കണക്കാക്കാനാവില്ല.
ജില്ലാ തലം മുതൽ മുതൽ സംസ്ഥാന തലം വരെ ശക്തമായ എഇഎഫ്‌ഐ നിരീക്ഷണ സംവിധാനമുണ്ട്. അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ, കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി, ഈ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.