Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഇനി നിയന്ത്രണങ്ങള്‍ ഇങ്ങനെ;  സമ്പൂര്‍ണ ലോക്ക്ഡൗണിന് അവസാനം?

തിരുവനന്തപുരം- കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെയോടെ അവസാനിച്ചേക്കും. മേയ് എട്ടിന് ആരംഭിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്.
ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതികളില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സൂചന നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം വരും. രോഗവ്യാപന തീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങളായിരിക്കും ഇനി ഏര്‍പ്പെടുത്തുക. എന്തൊക്കെ തരത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഇന്ന് അറിയിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണം. അതിതീവ്ര രോഗവ്യാപനത്തിനു കാരണമായ ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കേരളത്തിലുണ്ട്. അതുകൊണ്ട് ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനം പോകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ടി.പി.ആര്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. കുറവുള്ള പഞ്ചായത്തുകളില്‍ ഇളവ് നല്‍കും. കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും നിയന്ത്രണം വാര്‍ഡ് അടിസ്ഥാനത്തില്‍ ആയിരിക്കും. പൊതുഗതാഗത സംവിധാനം ഭാഗികമായി ആരംഭിക്കും. നേരത്തെ, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനഃരാരംഭിച്ചിരുന്നു.
 

Latest News