ജിദ്ദ- പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ജിദ്ദ ഒ.ഐ.സി.സി നിവേദനം നൽകി. കോവിഡ്19 മഹാമാരിമൂലം ഒരു വർഷത്തിലേറെയായി ജോലിയും കൂലിയും ഇല്ലാതെ നാട്ടിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് സാന്ത്വനമായി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി കേരള സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി പത്തോളം ആവശ്യങ്ങളടങ്ങിയ നിവേദനം കേരള മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചു. യു.എം ഹുസൈന്റെ മലപ്പുറം അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുഞ്ഞാൻ പൂക്കാട്ടിൽ, കമാൽ കളപ്പാടൻ, പി.കെ അമീർ മുണ്ടുപറമ്പ്, നജ്മുദ്ദീൻ മേൽമുറി, സലീം നാലകത്ത്, പി.കെ നാദിർഷാ, സി.പി ഷബീർ അലി, ഫർഹാൻ കൊന്നോല, ടി.കെ സാഹിർ, പി.ടി റഫീഖ്, ടി.കെ സുനീർ ബാബു അംഗങ്ങളാണ് നിവേദനം തയാറാക്കിയത്. നിർദിഷ്ട സൗദി കോൺസുലേറ്റ് കോഴിക്കോട് സ്ഥാപിക്കുക, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര പുനഃസ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുക, കോവിഡ്-19 മഹാമാരിമൂലം കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് 5000 രൂപ അടിയന്തര സാമ്പത്തിക സഹായം മാസംതോറും നൽകുക, റേഷൻ കാർഡിൽ എൻ.ആർ.കെ എന്ന് രേഖപ്പെടുത്തിയത് മൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. റേഷൻ കാർഡിൽ പ്രവാസി കൂലി എന്നെഴുതി 60 വയസ് കഴിഞ്ഞവർക്ക് (നാട്ടിലുള്ള) പ്രവാസി പെൻഷനും, ആരോഗ്യ പരിരക്ഷയും ഉറപ്പ് വരുത്തുക, വാക്‌സിൻ ക്ഷാമം പരിഹരിച്ച് പ്രവാസികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്‌സിനേഷൻ നൽകുക, തിരിച്ചു വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചാർജ് ഗവ. വഹിക്കുക, വിദേശത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുക, ക്ഷേമനിധി പെൻഷൻ 2000 രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തുക, കരിപ്പൂർ എയർപോർട്ട് കൂടുതൽ കാര്യക്ഷമമാക്കുക, പ്രവാസികളോടുള്ള കസ്റ്റംസ് ഓഫീസർമാരുടെ ക്രൂരത അവസാനിപ്പിക്കുക
എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതായി ജിദ്ദ ഒ.ഐ.സി.സി നേതാക്കൾ അറിയിച്ചു.