സ്പുട്‌നിക് വാക്‌സിന്‍ നാളെ മുതല്‍ ദല്‍ഹിയില്‍ കിട്ടും

ന്യൂദല്‍ഹി- റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ജൂണ്‍ 15 മുതല്‍ ദല്‍ഹിയില്‍ ലഭ്യമാകും. തെക്കന്‍ ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണു വാക്‌സിന്‍ കിട്ടുക. കോവിഡിന്റെ രണ്ടാം തരംഗത്തില്‍, രാജ്യം വാക്‌സിന്‍ ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് സ്പുട്‌നിക്കിന്റെ പ്രഖ്യാപനം.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കനുസരിച്ച് സ്പുട്‌നിക്കിന് 1145 രൂപയാണു സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയും ഉള്‍പ്പെടെയാണിത്. ഇതുവരെ, രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിനു മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണു കണക്ക്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ അഞ്ച് ഫാര്‍മ സ്ഥാപനങ്ങളാണു നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 850 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കും. ഡോ. റെഡ്ഡീസ് നിര്‍മിച്ച സ്പുട്‌നിക്കിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണു പഠനങ്ങള്‍ പറയുന്നത്. 
 

Latest News