തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി വനിത പൂജാരികളും

ചെന്നൈ- പൂജാരികളാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് പരിശീലനം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മന്ത്രി പികെ ശേഖര്‍ ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
'പൂജാരികളാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും പൂജാരിമാരായി നിയമിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും നടപടി സ്വീകരിക്കുക.' മന്ത്രി പറഞ്ഞു. നിലവില്‍ പൂജാരിമാര്‍ ഒഴിവുള്ള സ്ഥലങ്ങളിലായിരിക്കും നിയമനം നല്‍കുക. എല്ലാ ഹൈന്ദവര്‍ക്കും പൂജാരിമാരാകാം. അതുപോലെ സ്ത്രീകള്‍ക്കും പൂജാരിമാരാകാം, മന്ത്രി വ്യക്തമാക്കി. ഡിഎംകെ സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ബ്രാഹ്മണരല്ലാത്ത പരിശീലനം ലഭിച്ചവരെ പൂജാരിമാരായി നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കുന്നതു സംബന്ധിച്ച് തമിഴ്‌നാട്ടില്‍ ഏറെ കാലമായി ചര്‍ച്ചകള്‍ സജീവമാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
 

Latest News