തിരുവനന്തപുരം- അഫ്ഗാൻ ജയിലിൽ കഴിയുന്ന മകളെ തിരിച്ചുകിട്ടേണ്ടത് തന്റെ മനുഷ്യാവകാശമാണെന്ന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. മകളെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ശ്രമിച്ചെങ്കിലും മുസ്ലിമായതുകൊണ്ട് കാണാൻ പറ്റില്ലെന്ന മറുപടിയാണ് അമിത് ഷാ നൽകിയതെന്നും ബിന്ദു പറഞ്ഞു.
ഐ.എസ് ഭീകരരുടെ വിധവകളും നിലവിൽ അഫ്ഗാനിസ്താൻ ജയിലിൽ കഴിയുകയും ചെയ്യുന്ന ഇന്ത്യൻ വനിതകളെ മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന കേന്ദ്രനിലപാടിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു. ഇന്ത്യൻ സർക്കാർ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. രാജ്യത്ത് ഹിന്ദുക്കൾക്ക് പോലും രക്ഷയില്ലെന്നും നിമിഷ ഫാത്തിമ വ്യക്തമാക്കി.
ഒരു ഇന്ത്യക്കാരി എന്ന നിലയിൽ തന്റെ മനുഷ്യാവകാശമാണ് മകളെ തിരിച്ചുകിട്ടുക എന്നത്. ഞാൻ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാൻ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൾ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുൻപ് അന്നത്തെ കേരള സർക്കാരിനെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവർ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലൻ വിടുന്നത്? സെപ്റ്റംബർ 11 മുതൽ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവലിക്കുകയാണ്. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടതെന്നും ബിന്ദു ചോദിച്ചു.